മുംബൈ ഭീകരാക്രമണക്കേസിൽ വിചാരണ നേരിടുന്ന തന്നെ ഇന്ത്യയിലേക്ക് കൈമാറണമെന്ന യുഎസ് കോടതി ഉത്തരവിനെതിരെ ഹർജി നൽകി പാക് വംശജനായ കനേഡിയൻ വ്യവസായി തഹാവുർ റാണ. മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയായ റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നതിന് കാലിഫോർണിയയിലെ യുഎസ് ഡിസ്ട്രിക്റ്റ് കോർട്ട് കഴിഞ്ഞ മാസം അനുമതി നൽകിയിരുന്നു. പിന്നാലെയാണ് ഇന്ത്യയിലേക്ക് തന്നെ കൈമാറരുതെന്ന് കാട്ടി ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തത്.
റാണയെ കൈമാറുന്നത് വഴി രണ്ട് കാര്യങ്ങളിൽ അമേരിക്ക-ഇന്ത്യ കൈമാറൽ ഉടമ്പടി ലംഘിക്കപ്പെടുമെന്നാണ് തഹാവൂർ റാണയുടെ അഭിഭാഷകന്റെ വാദം. നിയമപ്രകാരം കൈമാറൽ അനുവദിക്കാനാകില്ലെന്നും, റാണയ്‌ക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നുമാണ് അഭിഭാഷകന്റെ വാദം. ഇന്ത്യയ്ക്ക് കൈമാറാനുള്ള ഉത്തരവ് റദ്ദാക്കി റാണയെ എത്രയും വേഗം മോചിപ്പിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.
കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം തഹാവൂർ റാണയെ കൈമാറണമെന്ന് ഇന്ത്യ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്. 2008 നവംബർ 26നുണ്ടായ മുംബൈ ഭീകരാക്രമണത്തിൽ 166 പേരാണ് ദാരുണമായി കൊല ചെയ്യപ്പെട്ടത്. സുഹൃത്തായ യുഎസ് പൗരൻ ഡേവിഡ് ഹെഡ്ലിയുമൊത്ത് പാക്ക് ഭീകര സംഘടനകളായ ലഷ്‌കർ ഇ ത്വയ്ബ, ഹർക്കത്തുൽ മുജാഹിദ്ദീൻ എന്നിവയ്ക്കായി മുംബൈ ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയതിനാണ് റാണ ഇന്ത്യയിൽ അന്വേഷണം നേരിടുന്നത്.
കേസിൽ മാപ്പുസാക്ഷിയാക്കപ്പെട്ട ഹെഡ്ലിക്ക് യുഎസ് കോടതി നേരത്തെ 35 വർഷം ജയിൽശിക്ഷ വിധിച്ചിരുന്നു. ഡേവിഡ് ഹെഡ്ലിയോടൊപ്പം ചേർന്ന് റാണ ഗൂഢാലോചന നടത്തിയെന്നും, മുംബൈ ഭീകരാക്രമണത്തിൽ ഇയാൾക്ക് വ്യക്തമായ പങ്കുണ്ടാകാൻ സാധ്യതയുണ്ടെന്നും യുഎസ് കോടതിയുടെ കൈമാറ്റ ഉത്തരവിൽ പറയുന്നുണ്ട്.
Discussion about this post