എറണാകുളം: സംസ്ഥാനത്ത് വരും മണിക്കൂറിൽ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പുതിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാല് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. നാളെയും മറ്റെന്നാളും സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മറ്റ് ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കാൻ സാദ്ധ്യതയുണ്ട്. ശനിയാഴ്ച സംസ്ഥാനത്ത് മഴ കനക്കും. ഈ സാഹചര്യത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കിവരെയാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റെന്നാൾ മഴയുടെ ശക്തിയിൽ നേരിയ കുറവുണ്ടാകും. ഞായറാഴ്ച രണ്ട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നുണ്ട്.
മഴയുടെയും കാറ്റിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കേരള- കർണാടക തീരങ്ങളിൽ നാളെ വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ലക്ഷദ്വീപ് തീരത്ത് ആറാം തിയതിവരെ മത്സ്യബന്ധനത്തിനായി പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കടൽക്ഷോഭത്തിന് സാദ്ധ്യതയുള്ളതിനാൽ തീരമേഖലയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
Discussion about this post