തിരുവനന്തപുരം: ന്യൂയോർക്കിൽ ലോകകേരളസഭാ മേഖലാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് ഒപ്പമിരിക്കാൻ നടത്തുന്ന പിരിവിനെ പരിഹസിച്ച് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ പ്രഫുൽ കൃഷ്ണൻ. എങ്ങിനെ പണം കക്കാം എന്നതിൽ ഇത്രയും ഗവേഷണം നടത്തിയ മറ്റൊരു മനുഷ്യൻ ലോകത്തിലുണ്ടാകില്ലെന്ന് പ്രഫുൽ കൃഷ്ണൻ പറഞ്ഞു.
ഫേസ്ബുക്ക് പ്രതികരണത്തിലാണ് പ്രഫുൽ കൃഷ്ണൻ സർക്കാർ ഒത്താശയോടെ നടക്കുന്ന പിരിവിനെ പരിഹസിച്ചത്. ഒപ്പമിരിക്കാനും ഭക്ഷണം കഴിക്കാനും കോടികൾ ഈടാക്കുന്നതിന്റെ കമ്മീഷൻ എത്രയാണോ എന്തോ…? എന്തായാലും കോടികൾ കൊടുക്കാൻ തയ്യാറായ അമേരിക്കൻ പ്രബുദ്ധമലയാളിയുടെ അവസ്ഥ ഭീകരം തന്നെ… ബോധമുള്ള ആരെങ്കിലും മാൻഡ്രേക്കിനെ പണം കൊടുത്ത് വാങ്ങുമോയെന്ന് ചോദിച്ചാണ് പ്രതികരണം അവസാനിപ്പിക്കുന്നത്.
സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് ഒപ്പമിരിക്കാൻ ഒരു ലക്ഷം ഡോളറിന്റെ ഗോൾഡ് സ്‌പോൺസർഷിപ്പും രണ്ടര ലക്ഷം ഡോളറിന്റെ ഡയമണ്ട് സ്‌പോൺസർഷിപ്പുമൊക്കെ ഇറക്കിയതാണ് വിവാദമായത്. സർക്കാർ ഖജനാവിൽ നിന്ന് പണം ചെലവഴിക്കുന്നത് ഒഴിവാക്കാനാണ് പ്രാദേശിക സ്‌പോൺസർഷിപ്പ് എന്നാണ് സിപിഎമ്മിന്റെ വാദം. അതേസമയം മുഖ്യമന്ത്രിയും സ്പീക്കറും ധനമന്ത്രിയും ഉൾപ്പെടെയുളളവർ സമ്മേളനത്തിന് പോകുന്നത് സർക്കാർ ഖജനാവിൽ നിന്ന് പണം മുടക്കിയാണ്. ഇതേക്കുറിച്ച് സിപിഎം കൃത്യമായ മറുപടി നൽകുന്നില്ല.
Discussion about this post