ഭുവനേശ്വർ : ഒഡീഷയിൽ ഉണ്ടായ ട്രെയിൻ ദുരന്തം ലോകത്തെയാകെ നടുക്കിയിരിക്കുകയാണ്. മൂന്ന് ട്രെയിനുകൾ ഇടിച്ചുണ്ടായ അപകടത്തിൽ 261 പേരാണ് മരിച്ചത്. മരണ സംഖ്യ ഓരോ മണിക്കൂറിലും ഉയരുന്നുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതോടൊപ്പം പരിക്കേറ്റവരുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതിരുന്നതാണോ അപകടത്തിന് കാരണമായത് എന്ന ചോദ്യങ്ങളാണ് ഈ സാഹചര്യത്തിൽ ഉയരുന്നത്.
അപകടം നടക്കുമ്പോൾ മൂന്ന് ട്രെയിനുകളും വ്യത്യസ്ത ട്രാക്കുകളിലൂടെയാണ് സഞ്ചരിച്ചിരുന്നത്. പാളം തെറ്റിയതാണ് അപകട കാരണം. അതുകൊണ്ട് തന്നെ കവചിന് തടയാൻ കഴിയുന്ന അപകടമല്ല ഒഡീഷയിൽ നടന്നത് എന്ന് വന്ദേ ഭാരത്തിന്റെ മാസ്റ്റർ ബ്രെയിൻ സുധാൻഷു മണി പറഞ്ഞു.
കവചിന് തടയാൻ കഴിയുന്ന അപകടമല്ല അവിടെ നടന്നത് . സിഗ്നലിംഗിൽ ഉണ്ടായ തകരാറല്ല ട്രെയിൻ അപകടത്തിന് കാരണമെന്നാണ് വ്യക്തമാകുന്നത്. ട്രെയിൻ പാളം തെറ്റിയതാണ് അപകടത്തിന് കാരണമായത്. അതിനാൽ പാളം തെറ്റാനുണ്ടായ കാരണമാണ് ആദ്യം കണ്ടെത്തേണ്ടത് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ട്രെയിനിന്റെ വേഗത കൂടുതലായതിനാൽ തടസ്സം കണ്ടപ്പോൾ ലോക്കോ പൈലറ്റിന് ബ്രേക്ക് വലിക്കാൻ സാധിച്ചിട്ടുണ്ടാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ റൂട്ടിൽ കവച് സംവിധാനം ഏർപ്പെടുത്തിയിട്ടില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. രാജ്യമെമ്പാടുമുളള റെയിൽവേ നെറ്റ് വർക്കിൽ ഘട്ടം ഘട്ടമായാണ്
സുരക്ഷാ സംവിധാനം ഏർപ്പെടുത്തുന്നത്.
ട്രെയിൻ അപകടങ്ങൾ ഒഴിക്കാൻ രാജ്യം വികസിപ്പിച്ചെടുത്ത സംവിധാനമാണ് കവച്. 2012 ലാണ് ഇന്ത്യൻ റെയിൽവേ ഇത് വികസിപ്പിച്ചെടുത്തത്. ട്രെയിൻ കൊളിഷൻ അവോയിഡൻസ് സിസ്റ്റം എന്നാണ് ഇതിന്റെ പേര്.
ട്രാക്കിൽ നേരിട്ട് കൂട്ടിയിടിച്ചുള്ള അപകടങ്ങൾ ഒഴവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കവചിന് രൂപം നൽകിയിരിക്കുന്നത്. ട്രെയിനിൽ, ട്രാക്കിൽ, സ്റ്റേഷനുകളിൽ, സിഗ്നൽ സംവിധാനത്തിൽ ഘടിപ്പിച്ച ഉപകരണങ്ങളുടെ ശൃംഖലയാണ് കവചിൽ പ്രവർത്തിക്കുന്നത്. ഒരേ ട്രാക്കിൽ രണ്ട് ട്രെയിനുകൾ നേർക്കുനേർ വരുന്നത് അറിയാനും കൂട്ടിയിടി ഒഴിവാക്കാനും ഈ സംവിധാനം സഹായിക്കും. നിലവിൽ 65 ട്രെയിനുകളിലും 130 ലേറെ സ്റ്റേഷനുകളിലും 1400 കിലോമീറ്റർ ട്രാക്കിലുമാണ് ഇത് നടപ്പാക്കുന്നത്.
Discussion about this post