തിരുവനന്തപുരം: വിരമിച്ച ഡിജിപി ജേക്കബ് തോമസിനെ വേട്ടയാടുന്നത് തുടർന്ന് പിണറായി സർക്കാർ. പുസ്തകം എഴുതിയതിൽ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ യുപിഎസ്‌സിയെ സമീപിച്ചു. ‘സ്രാവുകൾ നീന്തുമ്പോൾ’ ‘കാര്യവും കാരണങ്ങളും’ എന്നീ പുസ്തകങ്ങൾ എഴുതിയതിനാണ് പിണറായി സർക്കാർ അദ്ദേഹത്തെ വിരമിച്ച ശേഷവും വേട്ടയാടുന്നത്.
അനുമതിയില്ലാതെ പുസ്തകം എഴുതിയെന്നാണ് സർക്കാർ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകളുമായി കേരളത്തിൽ നിന്നുള്ള ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഉടൻ ഡൽഹിയിലേക്ക് തിരിക്കും. വിരമിച്ചതിനാൽ ജേക്കബ് തോമസിനെതിരെ വകുപ്പുതല നടപടികൾ എടുക്കുക സാദ്ധ്യമല്ല. ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നീക്കത്തിനെതിരെ വിമർശനം ഉയർന്നു കഴിഞ്ഞിട്ടുണ്ട്.
മൂന്ന് വർഷം മുൻപായിരുന്നു ഏറെ വിവാദങ്ങൾക്ക് ശേഷം അദ്ദേഹം സർവ്വീസിൽ നിന്നും വിരമിച്ചത്. നിലവിൽ സർവ്വീസിലില്ലാത്ത ജേക്കബ് തോമസിനെതിരെ നടപടി സ്വീകരിച്ച് സർക്കാർ സമയം കളയുകയാണെന്നാണ് വിമർശനം. രേഖകൾ ഡൽഹിയിൽ എത്തിക്കുന്നതിനും തുടർ നടപടികൾക്കുമായി സർക്കാരിന് വലിയ പണ ചിലവാണ് ഉണ്ടാകുക. നിലവിലെ സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിൽ ഇത് അനാവശ്യമാണെന്ന വിമർശനവും ഉയരുന്നുണ്ട്.
അഴിമതി വിരുദ്ധ ദിനത്തിൽ ജേക്കബ് തോമസ് നടത്തിയ ചില പരാമർശങ്ങൾ ആയിരുന്നു അദ്ദേഹത്തിന് സർക്കാരിൽ അതൃപ്തിയുണ്ടാക്കിയത്. ഇതിന് പിന്നാലെ സസ്‌പെൻഷൻ ഉൾപ്പെടെയുള്ള വകുപ്പ് തല നടപടികൾ അദ്ദേഹത്തിന് നേരിടേണ്ടിവന്നിട്ടുണ്ട്. ഇതിനെല്ലാം ശേഷമായിരുന്നു വിരമിക്കൽ. എന്നാൽ വിരമിച്ചശേഷവും ആനുകൂല്യങ്ങൾ നൽകാതെ പിന്തുടർന്ന് വേട്ടയാടുകയാണ് ഇടത് സർക്കാർ.
Discussion about this post