കൊച്ചി: മഹാരാജാസ് കോളജിലെ വ്യാജ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഗസ്റ്റ് ലക്ചറർ ജോലി നേടാൻ ശ്രമം. കോളജിലെ പൂർവ്വ വിദ്യാർത്ഥിനിയായ കാസർകോഡ് തൃക്കരിപ്പൂർ സ്വദേശിനിയായ കെ. വിദ്യയാണ് വ്യാജ രേഖ ചമച്ച് ജോലിക്ക് ശ്രമിച്ചത്. അട്ടപ്പാടിയിലെ ഒരു കോളജിൽ ഹാജരാക്കിയ സർട്ടഫിക്കറ്റ് പരിശോധനയ്ക്കായി മഹാരാജാസ് കോളജിലേക്ക് അയച്ചതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.
മഹാരാജാസ് കോളജിലെ പഠനശേഷം കാലടി സംസ്‌കൃത സർവ്വകലാശാലയിൽ തുടർ പഠനവും എംഫിലും ചെയ്തിരുന്ന വിദ്യാർത്ഥിനിയാണ് വിദ്യ. എസ്എഫ്‌ഐയുമായും സിപിഎമ്മുമായും വിദ്യയ്ക്ക് അടുപ്പമുണ്ടായിരുന്നുവെന്നും ഈ അടുപ്പം മുതലാക്കിയാണ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്നും ആക്ഷേപം ഉയരുന്നുണ്ട്. മഹാരാജാസ് കോളജിൽ എസ്എഫ്‌ഐയിൽ സജീവമല്ലായിരുന്നുവെങ്കിലും കാലടി യൂണിവേഴ്‌സിറ്റിയിലെത്തിയതോടെ സജീവ എസ്എഫ്‌ഐ പ്രവർത്തകയായിരുന്നു വിദ്യയെന്നും പറയപ്പെടുന്നു.
പ്രിൻസിപ്പൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് മനസിലാകുകയായിരുന്നു. കോളജിന്റെ എംബ്ലവും സീലും ഉൾപ്പെടെ വ്യാജമായി സൃഷ്ടിച്ചാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്നും സംശയമുണ്ട്. തുടർന്നാണ് പ്രിൻസിപ്പൽ എറണാകുളം സെൻട്രൽ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്.
2018 – 2019 വർഷത്തിലും 2020 – 2021 വർഷത്തിലും മലയാള വിഭാഗത്തിൽ ഗസ്റ്റ് ലക്ചർ ആയിരുന്നുവെന്ന് കാണിച്ചാണ് വിദ്യ സർട്ടിഫിക്കറ്റ് ചമച്ചത്. രണ്ട് സർട്ടിഫിക്കറ്റുകൾ ആണ് ഹജരാക്കിയത്. കോളജിലെ സെക്ഷൻ ഇ യിൽ നിന്നാണ് സർട്ടിഫിക്കറ്റ് നൽകിയതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കോളജിൽ ഇ എന്ന ഒരു സെക്ഷൻ ഇല്ലെന്നും എ യും ബിയും മാത്രമാണ് ഉളളതെന്നും അധികൃതർ പറയുന്നു. മാത്രമല്ല കോളജിൽ പത്ത് വർഷമായി മലയാളം വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ നിയമനം നടത്തിയിട്ടില്ലെന്നും അധികൃതർ പറയുന്നു.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു ഉൾപ്പെടെയുളള സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post