ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കുഴൽകിണറിൽ വീണ രണ്ടര വയസുകാരിയെ രക്ഷിക്കാൻ ശ്രമം തുടരുന്നു. 300 അടി താഴ്ചയുളള കുഴൽകിണറിലേക്കാണ് കുട്ടി വീണത്. പാടത്ത് കളിക്കുന്നതിനിടെയാണ് കുട്ടി കുഴൽകിണറിലേക്ക് വീണത്.
സെഹോർ ജില്ലയിലെ മുംഗോലി ഗ്രാമത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. രക്ഷാപ്രവർത്തനത്തിനിടെ കുട്ടി വീണ്ടും 50 അടി താഴ്ചയിലേക്ക് വീണതായി സെഹോർ ജില്ലാ കളക്ടർ ആഷിഷ് തിവാരി വെളിപ്പെടുത്തി. കുട്ടിയുടെ ജീവൻ നിലനിർത്താൻ ഓക്‌സിജൻ ഉൾപ്പെടെയുളളവ നൽകുന്നുണ്ടെന്നും കളക്ടർ പറഞ്ഞു.
കുഴൽകിണറിന് സമീപം കുഴിച്ച് കുട്ടിയുടെ സമീപമെത്താനാണ് ശ്രമം. പാറക്കല്ലുകളായതിനാൽ ഇവിടെ കുഴിയെടുക്കുന്നതിന് താമസം നേരിടുന്നുണ്ടെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. കുട്ടി വീണതിന് സമാന്തരമായി ആഴത്തിൽ കുഴിയെടുത്ത് തുരങ്കമുണ്ടാക്കി കുട്ടിയുടെ സമീപമെത്താനാണ് ശ്രമം. ജെസിബി ഉൾപ്പെടെ ഉപയോഗിച്ചാണ് കുഴിയെടുക്കുന്നത്.
കുട്ടിയെ മുകളിൽ നിന്ന് കാണാനാകാത്ത സ്ഥിതിയാണ് അതുകൊണ്ടു തന്നെ കുട്ടിയുടെ ആരോഗ്യസ്ഥിതി പൂർണമായി വിലയിരുത്താനാകില്ലെന്നും അധികൃതർ പറയുന്നു. മുകളിൽ നിന്ന് വിളിക്കുമ്പോൾ കുട്ടി അധികം പ്രതികരിക്കുന്നില്ലെന്നും ആംബുലൻസ് ഉൾപ്പെടെയുളള സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
കുട്ടിയുടെ സുരക്ഷ ഏത് വിധേനയും ഉറപ്പാക്കണമെന്നും രക്ഷാപ്രവർത്തനം വേഗം നടത്തണമെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നിർദ്ദേശം നൽകിയിരുന്നു.
Discussion about this post