തിരുവനന്തപുരം: ഇന്ത്യൻ നിർമിത ഉത്പന്നം വേണമെന്ന ടെൻഡർ വ്യവസ്ഥ ലംഘിച്ച്, കെ ഫോൺ പദ്ധതിയിൽ ഉപയോഗിച്ചത് ചൈനീസ് കേബിൾ ആണെന്ന് കണ്ടെത്തൽ. എൽഎസ് കേബിൾ എന്ന കമ്പനി ഇന്ത്യൻ നിർമിതമെന്ന പേരിൽ നൽകിയ ഒപിജിഡബ്ല്യു കേബിളുകളുടെ പ്രധാന ഘടകമായ ഒപ്റ്റിക്കൽ യൂണിറ്റ് ചൈനയിൽനിന്ന് ഇറക്കുമതി ചെയ്തതാണ്. ഇതിന്റെ ഗുണനിലവാരത്തിൽ ഉറപ്പില്ലെന്നത് പദ്ധതിയിൽ പങ്കാളിയായ കെഎസ്ഇബിയും ചൂണ്ടിക്കാട്ടിയിരുന്നു. കേബിളിന്റെ 70 ശതമാനം ഭാഗങ്ങളും ചൈനയിൽ നിന്നാണ് എത്തിച്ചത്.
പദ്ധതി നടത്തിപ്പുകാരായ കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ആണ്(കെഎസ്‌ഐടിഐഎൽ) എൽഎസ് കേബിളിന് വേണ്ടി നിർബന്ധം പിടിച്ചത്. കെ ഫോൺ പദ്ധതിയെക്കുറിച്ച് അക്കൗണ്ടന്റ് ജനറൽ നടത്തുന്ന ഓഡിറ്റിൽ കെഎസ്ഇബി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഒപിജിഡബ്ല്യു കേബിളിന്റെ ആകെ വിലയിൽ 70% വരുന്ന സുപ്രധാന ഘടകങ്ങളാണ് ‘ടിജിജി ചൈന’ കമ്പനിയിൽനിന്ന് വാങ്ങിയത്. വിലയിലും ആറിരട്ടി കൂടുതൽ ഉണ്ടായിരുന്നു. ഒപ്റ്റിക്കൽ ഗ്രൗണ്ട് വയറിന്റെ പ്രധാന ഘടകമായ ഒപ്റ്റിക്കൽ യൂണിറ്റും ചൈനീസ് കമ്പനിയുടേതാണെന്നും എജിയുടെ റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്ത് തന്നെ ആദ്യമായി സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യ ബ്രോഡ് ബാന്റ് കണക്ഷൻ കെ ഫോൺ മുഖ്യമന്ത്രി പിണറായി വിജയൻ ജൂൺ അഞ്ചിനാണ് കേരളത്തിന് സമർപ്പിച്ചത്. കെഎസ്ഇബിയും കേരള സ്റ്റേറ്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും ചേർന്ന് നടപ്പാക്കുന്ന പദ്ധതി വഴി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും സർക്കാർ ഓഫീസുകൾക്കും സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം.
Discussion about this post