തിരുവനന്തപുരം: ഷാജൻ സ്‌കറിയയ്ക്കെതിരെ വീണ്ടും വെല്ലുവിളിയുമായി പിവി അൻവർ രംഗത്ത്. “മറുനാടൻ മലയാളി”എന്ന മഞ്ഞപത്രം ജീവിതം തകർത്ത സാധാരണക്കാരെല്ലാം ഷാജനെതിരെ പോരാടാൻ മുന്നോട്ടു വരണമെന്നാണ് അൻവറിൻറെ പുതിയ ആഹ്വാനം . ഒടുക്കം കണ്ടിട്ട് തന്നെയേ പിന്മാറൂ.അതിന്റെ പേരിൽ എന്ത് വില നൽകേണ്ടി വന്നാലും പോട്ടേയെന്ന് വയ്ക്കുമെന്നുമാണ് അൻവർ വെല്ലുവിളിക്കുന്നത്. ധൈര്യസമേതം ഇവന്മാരുടെ ഇരകളായവർ മുൻപോട്ട് വരണമെന്നാണ് അൻവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്.
കൃത്യമായ ഒരു കോർഡിനേഷൻ വരും ദിവസങ്ങളിൽ നമ്മൾ നടത്തും.അതിനായി അഭിഭാഷകർ ഉൾപ്പെടുന്ന ഒരു ടീമിനെയും തയ്യാറാക്കും.ഇതിനായി ബന്ധപ്പെടാനുള്ള കോണ്ടാക്ട് ഡീറ്റെയിൽസ് ഉടനെ തന്നെ പ്രസിദ്ധീകരിക്കുമെന്നും അൻവർ പോസ്റ്റിൽ വ്യക്തമാക്കുന്നു. നിയമപരമായി തന്നെ മുൻപോട്ട് പോകും.അത്യാവശ്യം വേണ്ട വിവരങ്ങളൊക്കെ അടിയാധാരമടക്കം,കൃത്യമായി തന്നെ കൈയ്യിൽ കിട്ടിയിട്ടുണ്ടെന്നാണ് അൻവർ അവകാശപ്പെടുന്നത്.
ഷാജൻ സ്‌കറിയയുടെ ഓൺലൈൻ മാദ്ധ്യമമായ മറുനാടൻ മലയാളിയുടെ ഓഫീസ് പൂട്ടിക്കുമെന്ന് സമൂഹമാദ്ധ്യമത്തിലൂടെ നേരത്തെ പി.വി അൻവർ വെല്ലുവിളിച്ചിരുന്നു . ലണ്ടൻ എയർപോർട്ട് തല്ലുകേസിന്റെ തുടർച്ചയാണ് അൻവറിന്റെ വെല്ലുവിളി. എന്നാൽ അൻവറിൻറെ വെല്ലുവിളി ഏറ്റെടുത്ത ഷാജൻ സ്‌കറിയ മറുപടി പോസ്റ്റിലൂടെ അൻവറിനെ പരിഹസിക്കുകയും ചെയ്തിരുന്നു.
ഷാജൻ സ്‌കറിയയെ ലണ്ടൻ വിമാനത്താവളത്തിൽ വെച്ച് ഇടതുപക്ഷ പ്രവർത്തകനും പ്രവാസിയുമായ
രാജേഷ് കൃഷ്ണ മർദ്ദിച്ച സംഭവത്തിൽ പി.വി അൻവർ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പ്രതികരണങ്ങൾ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വാഗ്വാദങ്ങൾ തുടരുന്നതിനിടെയാണ് ഷാജനും അൻവറും സമൂഹമാദ്ധ്യമങ്ങളിൽ നേർക്കുനേർ ഏറ്റുമുട്ടിയത്.
പോസ്റ്റിൻറെ പൂർണ്ണരൂപം;
“മറുനാടൻ മലയാളി”എന്ന മഞ്ഞപത്രം ജീവിതം തകർത്ത നിരവധി സാധാരണക്കാരുണ്ട്.നിലവിൽ ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നവരുണ്ട്.അതിന് പോലും കഴിയാത്ത ആളുകളുണ്ട്.അവരോടൊക്കെ ചിലത് പറയാനുണ്ട്.
ധൈര്യസമേതം ഇവന്മാരുടെ ഇരകളായവർ മുൻപോട്ട് വരണം..
നിയമനടപടികൾ സ്വീകരിച്ചിട്ടില്ല എങ്കിൽ അതിന് തയ്യാറാവണം.അവർക്കാവശ്യമായ എല്ലാ നിയമസഹായങ്ങളും,സംരക്ഷണവും നമ്മളൊരുക്കും.കൂട്ടായ ഒരു പ്രവർത്തനം ഇക്കാര്യത്തിൽ ഉണ്ടാവണം.അങ്ങനെ തയ്യാറായി വരുന്ന ഓരോരുത്തരേയും എന്ത് വിലകൊടുത്തും നമ്മൾ സംരക്ഷിക്കും.
നിലവിൽ നിയമനടപടികൾ സ്വീകരിച്ചിട്ടുള്ളവരുടെ ശ്രദ്ധയ്ക്ക്..
നിങ്ങളുടെ പരാതികളുടെ നിലവിലെ വിവരങ്ങൾ ഞങ്ങളെ അറിയിക്കണം.കേസ് നടക്കുന്നുണ്ടെങ്കിൽ,അതിന്റെ വിവരങ്ങൾ ലഭ്യമാക്കണം.
ഈ വിഷയത്തിൽ,കൃത്യമായ ഒരു കോർഡിനേഷൻ വരും ദിവസങ്ങളിൽ നമ്മൾ നടത്തും.അതിനായി അഭിഭാഷകർ ഉൾപ്പെടുന്ന ഒരു ടീമിനെയും തയ്യാറാക്കും.ഇതിനായി ബന്ധപ്പെടാനുള്ള കോണ്ടാക്ട് ഡീറ്റെയിൽസ് ഉടനെ തന്നെ പ്രസിദ്ധീകരിക്കും.
നിയമപരമായി തന്നെ മുൻപോട്ട് പോകും.അത്യാവശ്യം വേണ്ട വിവരങ്ങളൊക്കെ അടിയാധാരമടക്കം,കൃത്യമായി തന്നെ കൈയ്യിൽ കിട്ടിയിട്ടുണ്ട്.ഒടുക്കം കണ്ടിട്ട് തന്നെയേ പിന്മാറൂ.അതിന്റെ പേരിൽ എന്ത് വില നൽകേണ്ടി വന്നാലും പോട്ടേയെന്ന് വയ്ക്കും.ഇനി ഒരു നിരപരാധിയുടെ ജീവിതവും വച്ച് ഇവനൊന്നും പന്തുകളിക്കരുത്.
ധൈര്യമായി ഇരകളായവർ മുൻപോട്ട് വരിക..
നിങ്ങൾ ഒറ്റയ്ക്കല്ല..
നന്മയുള്ള ഒരു സമൂഹം,ഒറ്റക്കെട്ടായി നിങ്ങൾക്കൊപ്പമുണ്ട്..
ഞങ്ങൾ,നിങ്ങളെ
ചേർത്ത് നിർത്തും..
Discussion about this post