ശ്രീനഗർ: വിദ്യാർത്ഥിനികൾ നിർബന്ധമായും യൂണിഫോം ധരിക്കണമെന്ന് നിർദ്ദേശം നൽകിയ പ്രിൻസിപ്പാളിനെതിരെ വധ ഭീഷണിയുമായി ഭീകര സംഘടനകൾ. ഇതേ തുടർന്ന് പ്രിൻസിപ്പാൾ മാപ്പ് പറഞ്ഞു. സ്‌കൂളിൽ പർദ്ദ ധരിക്കരുതെന്നും യൂണിഫോം ധരിച്ച് മാത്രമേ എത്താവൂ എന്നുമായിരുന്നു പ്രിൻസിപ്പാളിന്റെ നിർദ്ദേശം.
വിശ്വഭാരതി സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പാളാണ് നിർബന്ധമായും യൂണിഫോം ധരിക്കാൻ നിർദ്ദേശിച്ചത്. ഇവിടെ ഒരു വിഭാഗം വിദ്യാർത്ഥികൾ യൂണിഫോമിന് പകരം പർദ്ദ ധരിച്ചാണ് ക്ലാസിൽ എത്തുന്നത്. ഇത് വിദ്യാർത്ഥികൾക്കിടയിൽ വേർതിരിവ് ഉണ്ടാക്കാൻ കാരണമാകുമെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രിൻസിപ്പാളിന്റെ നിർദ്ദേശം.
പർദ്ദ ധരിക്കരുതെന്നും യൂണിഫോമിനൊപ്പം മതവസ്ത്രമായ ഹിജാബ് ധരിക്കുന്നതിൽ കുഴപ്പമില്ലെന്നുമായിരുന്നു പ്രിൻസിപ്പാൾ പറഞ്ഞത്. എന്നാൽ ഇത് തങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നത് ആണെന്ന് ആരോപിച്ച് ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു.
തന്റെ വാക്കുകൾ വിദ്യാർത്ഥികൾ തെറ്റായാണ് മനസ്സിലാക്കിയത് എന്ന് ഭീകര സംഘടനകളുടെ ഭീഷണിയ്ക്ക് പിന്നാലെ പ്രിൻസിപ്പാൾ പറഞ്ഞു. ഏതെങ്കിലും തരത്തിൽ വിദ്യാർത്ഥികളുടെ വികാരം വ്രണപ്പെടുത്തിയിട്ടുണ്ട് എങ്കിൽ മാപ്പ് ചോദിക്കുന്നു. വിദ്യാർത്ഥികൾക്ക് പർദ്ദ ധരിച്ച് എത്തുന്നതിന് വിലക്കില്ലെന്നും പ്രിൻസിപ്പാൾ വ്യക്തമാക്കി.
Discussion about this post