അഹമ്മദാബാദ്: ബിപോർജോയ് ചുഴലിക്കാറ്റ് അതിതീവ്രചുഴലിക്കാറ്റായി മാറിയതിന് പിന്നാലെ ഗുജറാത്തിൽ തീരപ്രദേശത്തിനടുത്തുള്ള ഗ്രാമങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നത് ഇന്നും തുടരും. മറ്റന്നാൾ ഉച്ചയോടെ കച്ച് തീരത്തിനും പാകിസ്താനിലെ കറാച്ചിക്കുമിടയിലൂടെ കരയിലേക്ക് എത്തുമെന്നാണ് കരുതുന്നത്. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന് പിന്നാലെ വിഷയത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ ഉന്നതതലയോഗം ചേർന്നിരുന്നു.
അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്ന ആളുകളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായും പ്രധാനമന്ത്രി സംസാരിച്ചു. ഗുജറാത്തിലെ കച്ച്, സൗരാഷ്ട്ര ജില്ലകളിലെ തീരത്ത് നിന്ന് 10 കിലോമീറ്റർ ചുറ്റളവിലുള്ള ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടിക്കാണ് ഇന്ന് തുടങ്ങുന്നതെന്ന് അധികൃതർ അറിയിച്ചു. തീരപ്രദേശങ്ങളിൽ താമസിക്കുന്ന 7500ഓളം ആളുകളെ ഇതിനകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. സൗരാഷ്ട്ര, കച്ച് മേഖലകളിൽ കഴിഞ്ഞ രണ്ട് ദിവസമായി കടൽ പ്രക്ഷുബ്ധമായി തുടരുകയാണ്.
കച്ച്, ജാംനഗർ, മോർബി, ഗിർ സോമനാഥ്, പോർബന്തർ, ദേവഭൂമി ദ്വാരക ജില്ലകളിൽ ശക്തമായ മഴയും 150 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനയിലെ അംഗങ്ങളടക്കം പ്രദേശത്ത് സജ്ജമായിട്ടുണ്ട്. താമസം, ഭക്ഷണം, മരുന്ന് തുടങ്ങീ ആവശ്യമായ ക്രമീകരണങ്ങളെല്ലാം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഗുജറാത്ത് ദുരിതാശ്വാസ കമ്മീഷണർ അലോക് പാണ്ഡെ പറഞ്ഞു.
Discussion about this post