ഇസ്ലമാബാദ്: ഗ്രീസിൽ കപ്പൽ തകർന്ന് 300 ലധികം പാകിസ്താൻ കുടിയേറ്റക്കാർ കൊല്ലപ്പെട്ടുവെന്ന് വിവരം. ഗ്രീസിലെ പൈലോസ് പട്ടണത്തിനടത്തുവച്ച് മദ്ധ്യധരണാഴിയിലാണ് ദുരന്തമുണ്ടായത്. 700 ലധികം പേരെ കുത്തിനിറച്ച ബോട്ടിൽ 310 പാകിസ്താൻ സ്വദേശികളാണ് ഉണ്ടായിരുന്നത്. ഈജിപ്ത്, സിറിയ എന്നിവടങ്ങളിലെ അഭയാർത്ഥികളും കപ്പലിൽ ഉണ്ടായിരുന്നു.
കുട്ടികൾ അടക്കമുള്ള അവരെ കപ്പൽ അപകടത്തിന് ശേഷം കാണാനില്ല. ഇവർ മരണപ്പെട്ടുകാണുമെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. എന്നാൽ സംഭവത്തിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇത് വരെ സംഭവത്തിൽ സ്ഥിരീകരണം നടത്തിയിട്ടില്ല.
ഗ്രീസിൽ നിന്ന് 75 കിലോമീറ്റർ അകലെ മെഡിറ്ററേനിയൻ കടലിന്റെ ആഴക്കടലിലാണ് അപകടമുണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 298 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 12 പാകിസ്താനികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പാക് കുടിയേറ്റക്കാരിൽ 135 പേർ പാക് അധീന കശ്മീരിൽ നിന്നുള്ളവരാണ്. മരിച്ചവരിൽ ഭൂരിഭാഗവും പഞ്ചാബ് പ്രവശ്യയുടെ മദ്ധ്യപ്രദേശങ്ങളിൽ നിന്നുള്ളവരാണ്.
കപ്പലിനായി വൻ തിരച്ചിൽ നടത്തിയിട്ടും 500-ലധികം ആളുകളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് യുഎൻ മൈഗ്രേഷൻ ബോഡി വ്യക്തമാക്കി. ഇതുവരെ 79 മൃതദേഹങ്ങൾ കണ്ടെടുക്കുകയും 104 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു.
Discussion about this post