തിരുവനന്തപുരം: കേരള വിപണിയിൽ നിന്ന് പിന്മാറാൻ ഒരുക്കമല്ലെന്ന് നന്ദിനി പാലിന്റെ ഉടമസ്ഥരായ കർണാടക മിൽക് ഫെഡറേഷൻ. കേരളത്തിൽ സ്വകാര്യ പാൽ കമ്പനികൾ കയ്യടക്കി വച്ചിരിക്കുന്ന വിപണിയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നാണ് കർണാടക മിൽക് ഫെഡറേഷൻ പറയുന്നത്. പ്രശ്‌നങ്ങൾ മിൽമയുമായി ചർച്ച ചെയ്തു പരിഹരിക്കുമെന്നും ഓണമടക്കമുള്ള ഉത്സവ സീസണുകളിൽ കേരളത്തിലേക്ക് ആവശ്യമായ പാൽ എത്തിക്കുന്നത് തുടരുമെന്നും കർണാടക മിൽക് ഫെഡറേഷൻ കമ്പനി മാനേജിംഗ് ഡയറക്ടർ ബി.എം.സതീശ് പറഞ്ഞു.
35 ലക്ഷം ലിറ്റർ പാൽ ആണ് ഒരു ദിവസം കേരളത്തിന് ആവശ്യമായ കണക്കായി പറയുന്നത്. ഇതിൽ 15 ലക്ഷം ലിറ്റർ പാൽ മാത്രമാണ് മിൽമയ്ക്ക് നൽകാൻ കഴിയുന്നത്. സ്വകാര്യ കമ്പനികൾ കയ്യേറുന്ന വിപണി ലക്ഷ്യമിട്ടാണ് നന്ദിനി കേരളത്തിലാകെ ഔട്ട്‌ലറ്റുകൾ തുറന്നിരിക്കുന്നത്. പാൽ ഉത്പന്നങ്ങൾ മാത്രമായാൽ ഔട്ട്‌ലറ്റുകൾ വിജയിക്കില്ല എന്നത് കൊണ്ട് പാസ്ച്ചറൈസ്ഡ് പാൽ കൂടി വിൽക്കുന്നത്. ഇത് സഹകരണ ഫെഡറേഷനുകൾ തമ്മിലുള്ള പരസ്പര ധാരണക്ക് എതിരല്ലെന്നും, മിൽമയെ തകർക്കുന്ന നടപടി തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും ബി.എം.സതീശ് പറയുന്നു.
നിലവിലെ പ്രശ്‌നങ്ങൾ മിൽമ മാനേജിംഗ് ഡയറക്ടറുമായി സംസാരിച്ച് പരിഹരിക്കും. പൂർണതോതിൽ പ്രവർത്തിക്കുന്ന ഏഴ് ഔട്ട്‌ലറ്റുകൾ മാത്രമാണ് ഇപ്പോൾ കേരളത്തിലുള്ളതെന്നും അദ്ദേഹം പറയുന്നു. വൈകാതെ തന്നെ കേരളത്തിൽ കൂടുതൽ നന്ദിനി ഔട്ട്‌ലറ്റുകൾ തുറക്കാനുള്ള നീക്കവും ഇവർ ആരംഭിച്ചിട്ടുണ്ട്.
Discussion about this post