തിരുവനന്തപുരം: നിരന്തരം വിവാദത്തിൽപ്പെടുന്ന സാഹചര്യത്തിൽ എസ്എഫ്‌ഐയോട് സിപിഎം സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. ഇതേ തുടർന്ന് സംഘടനയുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ ജില്ലാ ഘടകങ്ങൾക്ക് സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകി. കഴിഞ്ഞ ഒരു മാസത്തിനിടെ എസ്എഫ്‌ഐ നേതാക്കൾ പ്രതിസ്ഥാനത്ത് വന്ന നിരവധി സംഭവങ്ങളാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വം സംഘടനയുടെ പ്രവർത്തനങ്ങളിൽ ഇടപെടുന്നത്.
കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ എസ്എഫ്‌ഐ നടത്തിയ ആൾമാറാട്ടം ആയിരുന്നു അടുത്തിടെയുണ്ടായ വിവാദങ്ങൾക്ക് തിരി കൊളുത്തിയത്. കേരള സർവ്വകലാശാലയിൽ യൂണിയൻ ഭാരവാഹിത്യം ലഭിക്കാൻ ജയിച്ച വനിതാ നേതാവിന് പകരം എസ്എഫ്‌ഐ നേതാവ് വിശാഖിന്റെ പേര് ലിസ്റ്റിൽ തിരികി കയറ്റിയായിരുന്നു ആൾമാറാട്ടം. ഇത് പുറത്തുവന്നതോടെ സംഘടന പ്രതിരോധത്തിലായി. സംഭവത്തിൽ സിപിഎം നേതാക്കളുടെ ഇടപെടൽ ഉണ്ടായി എന്നത് ഈ വിവാദം ആളിക്കത്തിച്ചു. ഇതുമായി ബന്ധപ്പെട്ട വിവാദം പുകയുമ്പോഴായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി മാർക്ക് ലിസ്റ്റിൽ കൃത്രിമത്വം കാട്ടി പാസായ സംഭവം പുറത്തുവരുന്നത്. തൊട്ട് പിന്നാലെ മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എസ്പീരിയൻസ് സർട്ടിഫിക്കേറ്റ് ഉണ്ടാക്കി എസ്എഫ്‌ഐ വനിതാ നേതാവ് വിദ്യ ജോലി തട്ടാൻ ശ്രമിച്ച സംഭവവും പുറത്തുവന്നു.
ഈ രണ്ട് വിവാദങ്ങളും വലിയ നാണക്കേട് ആയിരുന്നു സംഘടനയ്ക്ക് ഉണ്ടാക്കിയത്. ഇതിൽ കരയറാൻ പെടാപാട് പെടുന്നതിനിടെയാണ് കായംകുളം എംഎസ്എം കോളേജിലെ നിഖിൽ തോമസിന്റെ ഡിഗ്രിവിവാദം ഉണ്ടാവുന്നത്. ഇതോടെ സംഘടനയ്ക്ക് വീണ്ടും തലതാഴ്‌ത്തേണ്ടിവന്നു. ഇതോടെയാണ് അതൃപ്തി പ്രകടിപ്പിച്ച് സിപിഎം നേതൃത്വം രംഗത്ത് എത്തിയത്.
Discussion about this post