കായംകുളം: എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസ് പാർട്ടിയോട് ചെയ്തത് കൊടുംചതിയെന്ന് സിപിഎം. വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ നിഖിലിനെതിരെ അന്വേഷണം ഉണ്ടാകുമെന്ന് കായംകുളം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ പറഞ്ഞു. നിഖിലിനെ ബോധപൂർവ്വം പാർട്ടിക്കാർ സഹായിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെയും നടപടി ഉണ്ടാകും. നിഖിൽ പാർട്ടി അംഗമാണെന്നും വിഷയം ജില്ല കമ്മിറ്റി ചർച്ച ചെയ്യുമെന്നും അരവിന്ദാക്ഷൻ വ്യക്തമാക്കി.
വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ എസ് എഫ് ഐ നേതാവ് നിഖിൽ തോമസിനെ കോളേജ് സസ്പെൻഡ് ചെയ്തിരുന്നു. വിവാദത്തിൽ കലിംഗ സർവ്വകലാശാല നിർണായക വെളിപ്പെടുത്തൽ നടത്തിയതോടെ എസ്എഫ്ഐയ്ക്ക് ഉത്തരംമുട്ടിയിരിക്കുകയാണ്.
നിഖിൽ തോമസ് എന്ന വിദ്യാർത്ഥി സർവകലാശാലയിൽ ബികോമിന് പഠിച്ചിട്ടില്ലെന്ന് കലിംഗ സർവകലാശാല വ്യക്തമാക്കിയതോടെ കലിംഗ സർവ്വകലാശാലയാണ് കുറ്റക്കാരെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ കുറ്റപ്പെടുത്തി. പഠിക്കാതെ സർട്ടിഫിക്കറ്റ് നൽകുന്ന നിരവധി സർവ്വകലാശാലകൾ ഉണ്ട്. അത്തരം മാഫിയകൾക്കെതിരെ നടപടി എടുക്കണമെന്നും വ്യാജ സർട്ടിഫിക്കറ്റാണെങ്കിൽ അന്വേഷണം വേണമെന്നും ആർഷോ പറഞ്ഞു.
Discussion about this post