എറണാകുളം: ക്ഷേത്ര ഭൂമി തിരിച്ച് പിടിക്കാൻ വർഷങ്ങൾക്ക് മുൻപ് ഹൈക്കോടതി ഉത്തരവിട്ടിട്ടും അനക്കമില്ലാതെ കൊച്ചിൻ ദേവസ്വം ബോർഡ്. പുള്ളുരുത്തി അഴകിയകാവ് ഭഗവതി ക്ഷേത്രത്തിന്റെ 50 കോടിയലധികം വിലമതിക്കുന്ന ഭൂമിയാണ് ദേവസ്വം ബോർഡിന്റെ അനാസ്ഥയെ തുടർന്ന് അന്യാധീനപ്പെട്ട് കിടക്കുന്നത്. ഇതിൽ ഭക്ത സമൂഹത്തിന് വലിയ ആശങ്കയുണ്ട്.
18 വർഷങ്ങൾക്ക് മുൻപായിരുന്നു കയ്യേറ്റം ഒഴിപ്പിച്ച് ക്ഷേത്ര ഭൂമി തിരികെ പിടിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ക്ഷേത്രത്തിന്റെ തണ്ടപ്പേരിലുള്ള 4.75 ഏക്കർ ഭൂമിയാണ് കയ്യേറിയിരിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. ഇത് തിരിച്ച് പിടിക്കാൻ ഭക്തനും മുൻ ക്ഷേത്ര ഉപദേശക സമിതി അംഗവുമായ ബാബു മോഹനും, അദ്ദേഹത്തിന്റെ മരണ ശേഷം ഭാര്യ ജലജയും നടത്തിയ നിയമ പോരാട്ടമാണ് നിർണാടക കോടതി വിധിയിലേക്ക് നയിച്ചത്. സ്വന്തം കയ്യിൽ നിന്നും പണം ചിലവഴിച്ചുകൊണ്ടായിരുന്നു ഇവർ നിയമ പോരാട്ടം നടത്തിയത്. ഒരായുസ് കൊണ്ട് ഉണ്ടാക്കിയ സമ്പാദ്യം ആയിരുന്നു ഇതിനായി ഇവർക്ക് ചിലവാക്കേണ്ടിവന്നതും.
ഹൈക്കോടതി ഉത്തരവിന് പിന്നാലെ ക്ഷേത്ര ഭൂമി തിരികെ പിടിക്കുന്നതിനായി രേഖകളുമായി ഹാജരാകാൻ എറണാകുളം ജില്ലാ കളക്ടർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇത് ഹാജരാക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ് മുതിർന്നിട്ടില്ലെന്നാണ് ഉയരുന്ന ആക്ഷേപം. ഭൂമി തിരിച്ച് പിടിക്കാൻ തഹസിൽദാറുടെ സഹായവും ദേവസ്വം ബോർഡിനുണ്ട്. ഇതെല്ലാം മറന്നുകൊണ്ടാണ് ദേവസ്വം ബോർഡ് അധികൃതർ ഭൂമി തിരിച്ച് പിടിക്കാനുള്ള നടപടികൾക്ക് തയ്യാറാകാത്തത്. ഇത്തരത്തിൽ അനാസ്ഥയെ തുടർന്ന് ആയിരം കോടി രൂപ മൂല്യമുള്ള ഭൂമിയാണ് ദേവസ്വം ബോർഡ് നഷ്ടപ്പെടുത്തിയിട്ടുള്ളത്.
4.75 ഏക്കർ ഭൂമിയിൽ 20 ഓളം കയ്യേറ്റങ്ങൾ ഉണ്ടെന്നാണ് കണക്ക്. ഇതിൽ 18 പേർ ഹൈക്കോടതിയിൽ നൽകിയ കേസിൽ പിന്നീട് കക്ഷി ചേർന്നിരുന്നു. ഒരേക്കർ ഭൂമിയിലാണ് കയ്യേറ്റം മുഴുവൻ നടന്നിരിക്കുന്നത്. ബാക്കിയുള്ള സ്ഥലം കാട് പിടിച്ച് അനാഥമായി കിടക്കുകയാണെന്നാണ് വിവരാവകാശ രേഖയിൽ നിന്നും വ്യക്തമാകുന്നത്.
അതേസമയം കൊച്ചിൻ ദേവസ്വം ബോർഡിന്റെ നിലപാടിനെതിരെ ഒന്നിക്കാനാണ് ഭക്തരുടെ തീരുമാനം. നിലവിൽ വിവിധ ഭാഗങ്ങളിൽ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. സംഭവത്തിൽ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്ത് വരാനാണ് ഭക്തരുടെ ആലോചന.
Discussion about this post