കറാച്ചി; അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) യില്‍നിന്നുള്ള വായ്പ തിരിച്ചടിക്കാൻ പാകിസ്താന് മുകളിൽ കടുത്ത സമ്മർദ്ദം. വായ്പാ തിരിച്ചടവ് അനിശ്ചിതമായി വൈകുന്ന സാഹചര്യത്തിലാണ് കടം തിർക്കാൻ ഐഎംഎഫ് പാകിസ്താനോട് ആവശ്യപ്പെട്ടത്. ഇതിൻറെ ഭാഗമായി അടിയന്തര ഫണ്ട് സ്വരൂപിക്കാനായി കറാച്ചി തുറമുഖം യു.എ.ഇക്ക് കൈമാറാന്‍ ഒരുങ്ങുകയാണ് പാകിസ്താൻ .
സര്‍ക്കാരിൻറെ പ്രതിദിന പ്രവര്‍ത്തനത്തിനുള്ള തുക പോലും ഖജനാവിൽ ഇല്ല. ഈ സാഹചര്യത്തില്‍ ആസ്തികള്‍ വില്‍ക്കാതെ മറ്റ് വഴികളൊന്നും പാകിസ്താന് മുന്നിലില്ല. ചൈന, സൗദി എന്നിവരില്‍ നിന്ന് ഇതിനകം തന്നെ പാക്കിസ്താൻ വന്‍തുക വായ്പ വാങ്ങിയിട്ടുണ്ട്. 12,500 കോടി ഡോളറിനുമേല്‍ (ഏകദേശം 10.25 ലക്ഷം കോടി രൂപ) പാകിസ്താന് കടമുണ്ട്. ചൈനയും സൌദിയുമായുള്ള കരാറുകള്‍ പ്രകാരം വരും മാസങ്ങളിൽ പാകിസ്താൻ ചെറുതായെങ്കിലും കടം തിരിച്ചടക്കണം. 700 കോടി ഡോളര്‍ തിരിച്ചടയ്ക്കണമെന്നാണ് ഇരുരാജ്യങ്ങളുമായി അവസാനമായി ഉണ്ടാക്കിയ വ്യവസ്ഥ . ഇതില്‍ 200 കോടി ഡോളറും ചൈനയ്ക്കുള്ളതാണ്.
ആഭ്യന്തര ആവശ്യങ്ങൾക്ക് തന്നെ കടുത്ത സാമ്പത്തിക പ്രശ്നം അനുഭവിക്കുന്ന വേളയിലും ചൈനയുടെയും സൌദിയുടെയും കടം തീർക്കേണ്ടത് പാകിസ്താൻ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഈ സാഹചര്യത്തിലാണ് ഫണ്ട് സമാഹരണത്തിനായി കറാച്ചി തുറമുഖം യു.എ.ഇക്ക് കൈമാറാന്‍ പാകിസ്താൻ തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കുന്നതിന് പ്രത്യേക സംഘത്തിനും രൂപം നല്‍കിയിട്ടുണ്ട്.
സാമ്പത്തിക പ്രശ്നം പരിഹരിക്കാനായി യു.എ.ഇയെ വായ്പയ്ക്കായി പാകിസ്താൻ സമീപിച്ചിരുന്നു . എന്നാല്‍, വായ്പ നല്‍കാനില്ലെന്നും പകരം ആസ്തികളുണ്ടെങ്കില്‍ വാങ്ങാമെന്നും യു.എ.ഇ വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് തുറമുഖ ടെര്‍മിനല്‍ കൈമാറ്റം. എത്ര തുകയുടേതാണ് ഇടപാടെന്ന് പുറത്തുവന്നിട്ടില്ല. 600 കോടി ഡോളര്‍ വായ്പ വേണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്)യെയും പാകിസ്താൻ വീണ്ടും സമീപിച്ചിരുന്നു. ഈ അപേക്ഷ ഐഎംഎഫ് നിരുപാധികം തള്ളിയതിനെ തുടര്‍ന്നാണ് കറാച്ചി തുറമുഖം വില്‍ക്കാന്‍ പാകിസ്താൻ തയാറാവുന്നത്.
Discussion about this post