തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ജൂൺ 27 വരെയുള്ള ഔദ്യോഗിക-പൊതു പരിപാടികൾ മാറ്റിവെച്ചു. മുഖ്യമന്ത്രിയ്ക്ക് പനി ബാധിച്ചതിനെ തുടർന്നാണ് ഔദ്യോഗിക പരിപാടികൾ മാറ്റിയത്.
13 ദിവസം നീണ്ടുനിന്ന വിദേശപര്യടനത്തിനു ശേഷം തിരിച്ചെത്തിയ ശേഷമാണ് മുഖ്യമന്ത്രിക്ക് പനി ബാധിച്ചത്. മുഖ്യമന്ത്രി ഡോക്ടറുടെ നിർദേശാനുസരണം വിശ്രമത്തിലാണ്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.18ന് ഔദ്യോഗിക പരിപാടി പൂർത്തിയാക്കിയ മുഖ്യമന്ത്രി 19 ന് പൂർണമായും ഹോട്ടൽ മുറിയിൽ വിശ്രമത്തിലായിരുന്നു.
കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് മടങ്ങിയെത്തിയത്. പനിയെ തുടർന്ന് വീട്ടിൽ വിശ്രമിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി ഓൺലൈനായാണ് പങ്കെടുത്തത്.കഴിഞ്ഞ 8നു പുറപ്പെട്ട മുഖ്യമന്ത്രി യുഎസ്, ക്യൂബ, ദുബായ് എന്നിവിടങ്ങളാണു സന്ദർശിച്ചത്. മന്ത്രി കെ എൻ ബാലഗോപാൽ, സ്പീകർ എ എൻ ഷംസീർ, ചീഫ് സെക്രട്ടറി വി പി ജോയ് തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
യുഎസിൽ ലോക കേരളസഭയുടെ മേഖലാ സമ്മേളനം, ടൈംസ് സ്‌ക്വയറിലെ പൊതുസമ്മേളനം, ലോകബാങ്ക് സന്ദർശനം എന്നിവയായിരുന്നു പരിപാടികൾ. ക്യൂബയിൽ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി. ദുബായിൽ കേരള സ്റ്റാർട്ടപ് മിഷന്റെ സ്റ്റാർട്ടപ് ഇൻഫിനിറ്റി സെന്റർ ഉദ്ഘാടനമായിരുന്നു പരിപാടി.
Discussion about this post