തിരുവനന്തപുരം: നിഖിൽ തോമസിന്റെ കള്ള ഡിഗ്രി സർട്ടിഫിക്കറ്റ് വിഷയത്തിൽ കായംകുളം എംഎസ്എം കോളേജിനെതിരെ രൂക്ഷ വിമർശനവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. പഠിപ്പിച്ച വിദ്യാർത്ഥിയെ അതേ വകുപ്പിലെ അദ്ധ്യാപകർ തിരിച്ചറിഞ്ഞില്ല എന്ന് പറയുന്നത് ഗൗരവമേറിയ കാര്യമാണെന്ന് ആർ.ബിന്ദു പറഞ്ഞു. നിഖിലിന്റെ പ്രവേശനത്തിന് സിപിഎം നേതാവ് ശുപാർശ ചെയ്തിട്ടുണ്ടെങ്കിൽ അതിൽ തെറ്റില്ല. സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ സർവ്വകലാശാലകളിൽ സംവിധാനം കൊണ്ടുവരുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം കള്ളസർട്ടിഫിക്കറ്റ് കേസിൽ ഒളിവിൽ കഴിയുകയായിരുന്ന നിഖിൽ തോമസിനെ പോലീസ് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തു. കോട്ടയത്തു വച്ചാണ് നിഖിൽ അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കോഴിക്കോട് തിരുവനന്തപുരം ബസിൽ യാത്ര ചെയ്യവേ കോട്ടയം ബസ് സ്റ്റാൻഡിൽവെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. കൊട്ടാരക്കരക്കാണ് നിഖിൽ ടിക്കറ്റ് എടുത്തിരുന്നത്. കോഴിക്കോട് പാർട്ടി നേതാക്കളാണ് നിഖിലിന് ഒളിവിൽ കഴിയാനുള്ള സഹായം ചെയ്തതെന്ന് സൂചനയുണ്ട്.
കള്ള സർട്ടിഫിക്കറ്റ് വിവാദം ശക്തമായതിന് പിന്നാലെ നിഖിൽ ഒളിവിൽ പോവുകയായിരുന്നു. കായംകുളം എംഎസ്എം കോളേജിൽ ബിരുദ വിദ്യാർഥിയായിരുന്ന നിഖിൽ തോമസ്, പരീക്ഷ പാസാകാതെ കലിംഗ സർവ്വകലാശാലയുടെ കള്ള സർട്ടിഫിക്കറ്റുമായി ഇതേ കോളേജിൽ എംകോമിന് ചേർന്നതാണ് വിവാദമായത്. പിന്നാലെ എംഎസ്എം കോളേജ് നൽകിയ പരാതിയിലാണ് കായംകുളം പോലീസ് നിഖിൽ തോമസിനെതിരെ കേസെടുത്തത്.
Discussion about this post