കോഴിക്കോട്: പകർച്ചപ്പനി വ്യാപകമാകുന്ന പശ്ചാത്തലത്തിൽ കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് നിർദ്ദേശവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പനിയുള്ള കുട്ടികളെ മൂന്ന് മുതൽ അഞ്ച് ദിവസം വരെ സ്‌കൂളിൽ അയക്കരുത് എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അതേസമയം സംസ്ഥാനത്ത് മഴക്കാലമായതോടെ പനി ബാധിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്.
ഇൻഫ്‌ളുവൻസയുടെ ചെറിയ ലക്ഷണങ്ങൾ പ്രകടമാകുന്നുണ്ട് എങ്കിൽ സ്‌കൂളിലേക്ക് വരുമ്പോൾ കുട്ടികൾ മാസ്‌ക് ധരിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു. പനിയുള്ള കുട്ടികൾ മൂന്ന് അഞ്ച് ദിവസം വരെ വീടുകളിൽ തന്നെ തുടരണം. ഇതിന് ശേഷമേ സ്‌കൂളിലേക്ക് വരാൻ പാടുള്ളൂ. ക്ലാസിൽ കൂടുതൽ കുട്ടികൾക്ക് പനിയുണ്ടെങ്കിൽ ആരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറെ അറിയിക്കണം. എല്ലാ സ്‌കൂളുകളിലും ഒരു അദ്ധ്യാപകൻ പകർച്ചവ്യാധി നോഡൽ ഓഫീസറായി പ്രവർത്തിക്കണം എന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് പനിബാധിക്കുന്നവരുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചുവരികയാണ്. ഇതിനോടകം തന്നെ നിരവധി പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുള്ളത്. ആശുപത്രികളിലെല്ലാം പനിബാധിതരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.
Discussion about this post