കാബൂൾ: പരമ്പരാഗതമായ അടിച്ചമർത്തലുകളിൽ നിന്ന് സ്ത്രീകളെ രക്ഷിക്കാൻ കൃത്യമായ നടപടികൾ താലിബാൻ സ്വീകരിച്ചിട്ടുണ്ടെന്ന് താലിബാന്റെ പരമോന്നത നേതാവ് മൗലവി ഹിബത്തുല്ല അഖുന്ദ്‌സാദ. ഈദ് സന്ദേശത്തിലാണ് ഈ അവകാശവാദം. സ്ത്രീകളുടെ ശരിഅത്ത് അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും നേതാവ് പറഞ്ഞു.ഇസ്ലാമിക ശരീഅത്ത് അനുസരിച്ച് അവർക്ക് സുഖകരവും സമൃദ്ധവുമായ ജീവിതം നൽകുന്നതിന് സമൂഹത്തിന്റെ പകുതിയോളം സ്ത്രീകളുടെ പുരോഗതിക്ക് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മൗലവി ഹിബത്തുല്ല അഖുന്ദ്‌സാദ കൂട്ടിച്ചേർത്തു.
സ്ത്രീകളുടെ സ്വതന്ത്രവും അന്തസ്സുള്ളതുമായ ഒരു മനുഷ്യനെന്ന സ്ഥാനം പുനഃസ്ഥാപിക്കപ്പെട്ടു, വിവാഹം, അനന്തരാവകാശം, മറ്റ് അവകാശങ്ങൾ എന്നിവ ഉറപ്പാക്കുന്നതിൽ സ്ത്രീകളെ സഹായിക്കാൻ എല്ലാ സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്.സ്ത്രീകളെ വഴിതെറ്റിക്കുന്നതും ഹിജാബ് ഉപയോഗവുമായ ബന്ധപ്പെട്ടതുമായ കഴിഞ്ഞ 20 വർഷത്തെ അധിനിവേശത്തിന്റെ ചീത്തവശങ്ങൾ ഉടൻ തുടച്ചുനീക്കുമെന്നും നേതാവ് കൂട്ടിച്ചേർത്തു.
താലിബാൻ രാജ്യത്ത് അധികാരത്തിലേറിയതോടെ പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നതും പഠിക്കുന്നതും ജോലിചെയ്യുന്നതും താലിബാൻ എതിർത്തിരുന്നു. പെൺകുട്ടികൾക്കായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ പലതും അടച്ചുപൂട്ടുകയും പഠിക്കാനെത്തുന്ന കുട്ടികളെ അടിച്ചോടിക്കുകയും ചെയ്തു.ഏഴാംഗ്രേഡിന്‌ശേഷം പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിന് വിലക്കാണ്. പെൺകുട്ടികളുടെ സർവകലാശാലകളും ലൈബ്രറികളും അടച്ചുപൂട്ടപ്പെട്ടു. പഠനത്തിന് മാത്രമല്ല, ജോലിചെയ്യാനും വിലക്കുണ്ടായി. സർക്കാർ സർവീസിൽനിന്ന് ആയിരക്കണക്കിന് സ്ത്രീകളെ പിരിച്ചുവിട്ടു. സ്ത്രീകളുടെ ജോലികൾ പുരുഷന്മാർക്ക് കൈമാറാൻ നിർബന്ധിതരായി. പൊതുസ്ഥലത്ത് ശരീരം മറയ്ക്കുന്ന ബുർഖ നിർബന്ധമാക്കി.
ബന്ധുവായ പുരുഷനൊപ്പമല്ലാതെ പുറത്തിറങ്ങുന്നതും തൊലി പുറത്തുകാണുന്ന വസ്ത്രങ്ങൾ ധരിക്കുന്നതും എന്തിന് പുരുഷ ഡോക്ടറുടെ അടുത്ത് ചികിത്സയ്ക്ക് പോകുന്നതിന്‌പോലും വിലക്കുണ്ടായി.താലിബാൻ ഭരണമേറ്റെടുത്ത് ഒന്നര വർഷം പിന്നിടുമ്പോൾ ഇരുട്ടറയിലായിപ്പോയ പെൺകുട്ടികളുടെ എണ്ണം 30 ലക്ഷത്തിൽ അധികമാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനിടയിലാണ് അഫ്ഗാനിലെ സ്ത്രീകൾക്ക് സന്തോഷവും സമൃദിയുമാമെന്ന് അഫ്ഗാൻ അവകാശപ്പെടുന്നത്.
Discussion about this post