ന്യൂഡൽഹി : പാകിസ്താൻ തീവ്രവാദികളുടെ ആക്രമണവും നുഴഞ്ഞുകയറ്റവും വർദ്ധിക്കുന്ന സാഹചര്യത്തിൽ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ. പതിനഞ്ച് ദിവസത്തിനിടെ 11 ഭീകരരാണ് വെടിയേറ്റ് മരിച്ചത്. നിയന്ത്രണ രേഖയിലെ ഹൈടെക്ക് നിരീക്ഷണ സംവിധാനങ്ങളും പ്രത്യേക ഇന്റലിജൻസ് റിപ്പോർട്ടുകളും ഇതിന് സഹായകമായി.
കശ്മീർ താഴ്വരയിലെ കുപ്വാര മേഖലയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ഭീകരർ ഉപയോഗിക്കുന്ന വഴികളെക്കുറിച്ച് ഏജൻസികൾ പ്രത്യേക രഹസ്യവിവരങ്ങൾ നൽകിയതായി മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. പാകിസ്ഥാൻ സൈനിക ക്യാമ്പുകൾക്ക് സമീപമുള്ള ഭീകരരുടെ നീക്കത്തെക്കുറിച്ചുള്ള വിരങ്ങളും ഇന്റലിജൻസ് ഏജവൻസികൾ നൽകിയിരുന്നു.
ഈ നിരീക്ഷണ സംവിധാനങ്ങൾ ഇന്ത്യയ്ക്ക് അപ്പുറത്തുളള പ്രദേശങ്ങളിലെ ചലനങ്ങൾ നിരീക്ഷിക്കുകയും ഈ വിവരങ്ങൾ കൈമാറുകയും ചെയ്തു. തുടർന്ന് ഇവരുടെ നീക്കങ്ങൾ സുരക്ഷാ ഉദ്യോഗസ്ഥർ നിരീക്ഷിച്ചു. ഇതിലൂടെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ പരാജയപ്പെടുത്താനായെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ജൂൺ 12 ന് മച്ചിൽ സെക്ടറിൽ നടന്ന നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തിയിരുന്നു. രണ്ട് ഭീകരരാണ് അന്ന് മരിച്ചത്. ജൂൺ 15 ന് പാകിസ്താൻ ആസ്ഥാനമായുള്ള തീവ്രവാദ ഗ്രൂപ്പിലെ അഞ്ച് ഭീകരരെ നിയന്ത്രണ രേഖയിൽ വെച്ച് സൈന്യം ഇല്ലാതാക്കി.
ജൂൺ 23 ന് നാല് തീവ്രവാദികളാണ് വെടിയേറ്റ് മരിച്ചത്. അമർനാഥ് യാത്രയ്ക്ക് നേരെ ആക്രമണം നടത്താൻ ലക്ഷ്യമിട്ട് എത്തിയ ഭീകരരാണ് മരിച്ചത്. ഇവരിൽ നിന്ന് 12 റൈഫിളുകളും മയക്കുമരുന്നും കണ്ടെടുത്തു.
ഒമ്പത് എകെ സീരീസ് റൈഫിളുകൾ, മൂന്ന് പിസ്റ്റൾ, നാല് ഗ്രനേഡുകൾ, 288 വെടിയുണ്ടകൾ, 55 മയക്കുമരുന്ന് പാക്കറ്റുകൾ എന്നിവ കണ്ടെടുത്തതായും സൈന്യം അറിയിച്ചു.
കശ്മീകിൽ നിന്ന് ആയുധശേഖരങ്ങളും ഭീകരവാദ ഫണ്ടിംഗിനായി ഉപയോഗിക്കാനുള്ള മയക്കുമരുന്നും വൻ തോതിൽ വീണ്ടെടുക്കുകയാണ്. കശ്മീർ താഴ്വരയിൽ നിലവിലുള്ള സമാധാനം തകർക്കാനുള്ള പാക് തീവ്രവാദികളുടെ പദ്ധതികളെയാണ് സൂചിപ്പിക്കുന്നത്. ഈ ഓപ്പറേഷൻ പാകിസ്താന്റെ നാർക്കോട്ടിക് ഭീകരവാദത്തിന് വലിയ തിരിച്ചടിയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Discussion about this post