കൊച്ചി: മഅദനിക്കൊപ്പം കൊച്ചിയിൽ എത്തിയ പിഡിപി നേതാവിനെതിരെ പരാതിയുമായി മാദ്ധ്യമപ്രവർത്തക. വാട്‌സ്ആപ്പിലൂടെ നിരന്തരം ലൈംഗിക ചുവയുളള സന്ദേശങ്ങൾ അയച്ചതിനെ തുടർന്നാണ് മാദ്ധ്യമപ്രവർത്തക പോലീസിൽ പരാതി നൽകിയത്. പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തറിനെതിരെയാണ് പരാതി.
നിസാർ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഇയാൾ നിരന്തരം ശല്യം ചെയ്യുകയാണെന്ന് പരാതിയിൽ മാദ്ധ്യമപ്രവർത്തക പറയുന്നു. ജാമ്യത്തിൽ ഇളവ് നേടി കേരളത്തിലെത്തിയ മഅദനിയുടെ ആരോഗ്യവിവരങ്ങൾ മാദ്ധ്യമങ്ങളെ അറിയിക്കാൻ പിഡിപി ചുമതലപ്പെടുത്തിയ നേതാവാണ് നിസാർ മേത്തർ.
കണ്ണൂർ സ്വദേശിയാണ് നിസാർ. വാർത്ത നൽകാനായി മഅദനിയുടെ ആരോഗ്യവിവരങ്ങൾ തിരക്കിയ മാദ്ധ്യമപ്രവർത്തകയോട് രണ്ട് ദിവസങ്ങൾ കഴിഞ്ഞതോടെ സന്ദേശങ്ങളുടെ സ്വഭാവം മാറ്റുകയായിരുന്നു. മാദ്ധ്യമപ്രവർത്തക താക്കീത് നൽകിയെങ്കിലും ഇയാൾ പിൻമാറിയില്ല. തുടർന്നാണ് പരാതി നൽകിയത്.
മാദ്ധ്യമപ്രവർത്തകയുടെ കാർകൂന്തലിനെയും അംഗലാവണ്യത്തെയും കുറിച്ച് ദ്വയാർത്ഥത്തോടെയുളള വർണനയും സന്ദേശങ്ങളുമാണ് ഇയാൾ തുടർച്ചയായി അയച്ചുകൊണ്ടിരുന്നത്. പണവും നേരിട്ടല്ലാത്ത രീതിയിൽ ഓഫർ ചെയ്യുന്നുണ്ട്.
വിഷയത്തിൽ പിഡിപി പ്രതികരിച്ചിട്ടില്ല. തിങ്കളാഴ്ചയാണ് മഅദനി കേരളത്തിൽ എത്തിയത്. ബംഗലൂരു സ്‌ഫോടന കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന മഅദനി ജാമ്യവ്യവസ്ഥയിൽ ഇളവ് വാങ്ങിയാണ് രോഗാവസ്ഥയിലുളള പിതാവിനെ കാണാൻ കേരളത്തിലെത്തിയത്. കേരളത്തിലെത്തിയതോടെ ആരോഗ്യനില മോശമായെന്ന് പറഞ്ഞ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇവിടെ നിലവിൽ അഡ്മിറ്റാണ് മഅദനി.
Discussion about this post