കണ്ണൂർ : മട്ടന്നൂർ ആർ ടി ഒ ഓഫീസിന്റെ ഫ്യൂസ് ഊരിക്കൊണ്ട് മധുരപ്രതികാരം ചെയ്ത് കെഎസ്ഇബി. 57000 രൂപ വൈദ്യുതി ബില്ല് കുടിശ്ശിക ആയതിനെ തുടർന്നാണ് റോഡ് ക്യാമറകളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന ഓഫീസിന്റെ ഫ്യൂസ് കെഎസ്ഇബി ഊരിയത്. മാസങ്ങളായി വൈദ്യുതി ബിൽ കുടിശ്ശികയായെന്നും പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ബിൽ അടച്ചില്ലെന്നും കെഎസ്ഇബി അറിയിച്ചു. ഈ സാഹചര്യത്തിലാണ് നടപടിയെടുത്തത്.
കണ്ണൂരിലെ മുഴുവൻ റോഡ് ക്യാമറ നിരീക്ഷണവും മട്ടന്നൂർ ഓഫീസിൽ നിന്നാണ് പ്രവർത്തിക്കുന്നത്. ഇവിടുത്തെ വൈദ്യുതി പൂർണമായും വിച്ഛേദിച്ചതോടെ പ്രവർത്തനം താറുമാറായി.
എന്നാൽ ഇത് ആദ്യത്തെ സംഭവമല്ല. കഴിഞ്ഞ ദിവസം വയനാട് കൽപ്പറ്റയിലും കെഎസ്ഇബി സമാനമായ നടപടിയെടുത്തിരുന്നു. മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതിയാണ് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വിച്ഛേദിച്ചത്.
കെഎസ്ഇബി വാഹനത്തിൽ തോട്ടി കെട്ടിവെച്ചതിന് എഐ ക്യാമറ നോട്ടീസ് അയച്ചിരുന്നു. 20,500 രൂപ പിഴയൊടുക്കണമെന്ന് കാണിച്ച് മോട്ടോർവാഹനവകുപ്പ് കെഎസ്ഇബിയ്ക്ക് നോട്ടീസും അയച്ചിരുന്നു. ഇതോടെയാണ് കെഎസ്ഇബിയും നിലപാട് കടുപ്പിച്ചത്.
Discussion about this post