തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഒട്ടക പക്ഷിയുടെ സ്വഭാവം കാണിക്കുകയാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. തല മണ്ണിൽ ഒളിപ്പിച്ച് ചുറ്റും ഇരുട്ട് എന്ന് പറയുന്നത് ശരിയല്ല. തല പുറത്തിട്ട് ചുറ്റും നടക്കുന്നത് കാണണം. ജനങ്ങളെ ബോധ്യപ്പെടുത്താൻ ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അന്വേഷണം പ്രഖ്യാപിക്കാതെയുള്ള ഒളിച്ചുകളിക്ക് അവസാനമുണ്ടാകണം. അന്വേഷണം നടന്നാൽ വസ്തുതകശ് പുറത്തുവരുമെന്ന ഭയം കൊണ്ടാണ് അന്വേഷണത്തിന് ഉത്തരവിടാത്തത്. മുഖ്യമന്ത്രിയ്ക്ക് താത്പര്യമുള്ള വിഷയങ്ങളിൽ അന്വേഷണം നടത്താൻ സംസ്ഥാന പോലീസിന് ധൈര്യമില്ലാത്ത സ്ഥിതിയാണ് കേരളത്തിൽ. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്നയാൾക്കെതിരെ അന്വേഷണം നടത്താൻ പോലീസിന് വിഷമം ഉണ്ടാകും. ഒന്നും ഒളിച്ചുവെയ്ക്കാനില്ലെങ്കിൽ നിഷ്പക്ഷമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി സ്വയം ആവശ്യപ്പെടുകയാണ് വേണ്ടത് എന്ന് വി മുരളീധരൻ പറഞ്ഞു.
പാർട്ടി സെക്രട്ടറി ഒട്ടക പക്ഷിയുടെ സമീപനം എടുക്കരുത്. തല മണ്ണിൽ പൂഴ്ത്തിക്കഴിഞ്ഞാൽ ചുറ്റും ഇരുട്ടാണ് എന്നാണ് ഒട്ടക പക്ഷിക്ക് തോന്നുന്നത്. ജനങ്ങൾക്കും അങ്ങനെ തോന്നും എന്ന ധാരണയാണ് അദ്ദേഹത്തിന്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ജയിലിലാണ്. കേസ് ഇപ്പോഴും അവസാനിച്ചിട്ടില്ല. തനിക്കെതിരായ ഒന്നുമില്ല എന്ന് ഇങ്ങനെ പറയുന്നതിന് മുൻപ് മുഖ്യമന്ത്രി കുറച്ചുകൂടി വെയ്റ്റ് ചെയ്യണം എന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് പാർട്ടി സെക്രട്ടറി കണ്ണ് തുറന്ന് നോക്കണം എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
ഏകീകൃത സിവിൽ കോഡ് ഭരണഘടന അനുശാസിക്കുന്ന കാര്യമാണ്. അത് ഏത് തിരഞ്ഞെടുപ്പിനെ ലക്ഷ്യംവെച്ചാണ് തനിക്ക് മനസിലാകുന്നില്ല. മുസ്ലീം സമുദായം വസ്തുതകൾ മനസിലാക്കാൻ ശ്രമിക്കണം. അല്ലാതെ പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന പ്രചാരണത്തിൽ കുടുങ്ങി പോകരുത്. സിവിൽ കോഡിൽ ചർച്ചകളെ വേണ്ടെന്ന നിലപാടല്ല. ഈ വിഷയം പൊതുജനത്തിന് മുന്നിലേക്കാണ് ബിജെപി വയ്ക്കുന്നതെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.
Discussion about this post