കൊച്ചി: വ്യാജ വാർത്ത നൽകി അധിക്ഷേപിച്ചുവെന്ന പി.വി ശ്രീനിജൻ എംഎൽഎയുടെ പരാതിയിൽ ഓൺലൈൻ മാദ്ധ്യമമായ മറുനാടൻ മലയാളി ചീഫ്് എഡിറ്റർ ഷാജൻ സ്‌കറിയയ്‌ക്കെതിരെ വിമാനത്താവളങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ്. കേസിൽ ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയിരുന്നു. ഇതിന് പിന്നാലെയാണ് നീക്കം. ഷാജനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഷാജനെ അറസ്റ്റ് ചെയ്യാൻ പോലീസ് ശ്രമിച്ചെങ്കിലും ഒളിവിലായതിനാൽ പിടികിട്ടിയിരുന്നില്ല. രണ്ടാഴ്ചയായി ഇയാൾ ഒളിവിലാണെന്ന് പോലീസ് പറയുന്നു. ഫോണും സ്വിച്ച് ഓഫ് ആണെന്നാണ് പോലീസ് നൽകുന്ന വിവരം. രാജ്യം വിടാതിരിക്കാനാണ് വിമാനത്താവളങ്ങളിൽ ലൂക്ക് ഔട്ട് നോട്ടീസ് നൽകിയത്.
കൊച്ചി എളമക്കര പോലീസാണ് ഷാജൻ സ്‌കറിയയ്‌ക്കെതിരെ കേസെടുത്തത്. പട്ടികജാതി അതിക്രമം തടയൽ വകുപ്പ് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മറ്റ് വകുപ്പുകൾ പ്രകാരവുമാണ് കേസ്. നേരത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയും മുൻകൂർ ജാമ്യാപേക്ഷ തളളിയിരുന്നു. നിരന്തരം വ്യാജ വാർത്തകൾ നൽകുന്നുവെന്ന് ആരോപിച്ചാണ് ശ്രീനിജൻ പരാതി നൽകിയിരിക്കുന്നത്.
ഷാജനെതിരായ കുറ്റങ്ങൾ നിലനിൽക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തളളിയത്. കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുൻപിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഷാജൻ ഇവിടെയും ഹാജരായിരുന്നില്ല. പിവി അൻവർ എംഎൽഎ ഉൾപ്പെടെയുളളവർ ഷാജൻ സ്‌കറിയയ്‌ക്കെതിരെ അടുത്തിടെ രംഗത്തെത്തിയിരുന്നു. ഇടത് സഹയാത്രികരായ ഇവരുടെ നേതൃത്വത്തിൽ നടത്തിയ സംഘടിത നീക്കമാണ് ഷാജൻ സ്‌കറിയയ്‌ക്കെതിരായ നടപടികളിലേക്ക് നീങ്ങിയത്.
അതേസമയം ഷാജനെതിരായ ധൃതി പിടിച്ച പോലീസ് നടപടിയിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുകയാണ്. വ്യാജ രേഖ ചമച്ച കേസിൽ കെ വിദ്യയെയും നിഖിലിനെയും പിടിക്കാൻ കാട്ടാത്ത ജാഗ്രത മറുനാടന്റെ കാര്യത്തിൽ എന്തിനെന്ന് ചോദ്യമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്.
Discussion about this post