പത്തനംതിട്ട: ജില്ലയിൽ കാപ്പ കേസ് പ്രതി പോലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടന്നു. പാറക്കോട് സ്വദേശി നിർമ്മൽ ജനാർദനനാണ് പോലീസിനെ കബളിപ്പിച്ച് നാട് വിട്ടത്. സംഭവം പോലീസിന് വലിയ നാണക്കേട് ആയതോടെ അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടു.
വധശ്രമം ഉൾപ്പെടെ 15 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് നിർമ്മൽ. പോലീസിന് സ്ഥിരം തലവേദനയായതോടെ കഴിഞ്ഞ ജൂലൈയിലാണ് നിർമ്മലിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കിയത്. എന്നാൽ ഇതിന് പിന്നാലെ നിർമ്മൽ രഹസ്യമായി ഖത്തറിലേക്ക് കടക്കുകയായിരുന്നു.
പാസ്‌പോർട്ടിന്റെ കാലാവധി തീരാനായതിനാൽ പുതുക്കാൻ ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ മെയിൽ നിർമ്മൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ മാസം നാലിന് പോലീസ് ക്ലിയറൻസും നൽകി. അടൂർ പോലീസാണ് ഫീൽഡ് വെരിഫിക്കേഷൻ നടത്തി ഗുഡ് സർട്ടിഫിക്കേറ്റ് നൽകിയത്. സംഭവം പുറത്തുവന്നതോടെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അടൂർ ഇൻസ്‌പെക്ടർ ശ്രീകുമാറിനോട് ആണ് നിർദ്ദേശം നൽകിയത്. എസ്പി ഓഫീസിൽ ഒരു പരിശോധനയും നടത്താതെയാണ് അപേക്ഷയ്ക്ക് അംഗീകാരം നൽകിയത് എന്നകാര്യം വ്യക്തമായിട്ടുണ്ട്. പാസ്‌പോർട്ട് പുതുക്കാൻ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചിരുന്നോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
Discussion about this post