കൊച്ചി: സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ അവതരിപ്പിക്കാനിരുന്ന സ്വകാര്യ ബില്ലിനെക്കുറിച്ചുളള വാർത്തകൾക്കും ചർച്ചകൾക്കും പിന്നാലെ വിശദീകരണവുമായി ഹൈബി ഈഡൻ എംപി. പാർലമെന്റിൽ ഫയൽ ചെയ്ത ബില്ലിന്മേൽ കേരള സർക്കാരിന്റെ അഭിപ്രായം തേടിയ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അസാധാരണ നടപടിയാണ് ഇന്നത്തെ വിവാദങ്ങളുടെ തുടക്കമെന്ന് ഹൈബി കുറ്റപ്പെടുത്തുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് ഹൈബിയുടെ വിശദീകരണം. വിഷയം വിവാദമായതിന് ശേഷം ഹൈബിയുടെ ആദ്യ പ്രതികരണമാണിത്.
കേരള തലസ്ഥാനം എറണാകുളത്തേക്ക് മാറ്റേണ്ടതില്ല എന്ന അഭിപ്രായം രേഖപ്പെടുത്തുന്നതിന് പുറമെ, മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണ വകുപ്പിൽ നിന്നും ദുരൂഹമായ ലക്ഷ്യത്തോടെ ബന്ധപ്പെട്ട ഫയൽ പുറത്തായി. നിരവധി ക്രമക്കേടുകളാൽ മുഖം നഷ്ടപ്പെട്ട കേരള സർക്കാർ ഈ ബില്ലിനെ ഒരു വിവാദോപാധിയായി കണ്ട് വാദപ്രതിവാദങ്ങൾക്ക് തീ കൊളുത്തുകയായിരുന്നുവെന്നും ഹൈബി പറയുന്നു.
ജനവികാരവും ജനങ്ങൾ ഉന്നയിക്കുന്ന പ്രശ്‌നങ്ങളും നിയമ നിർമ്മാണ സഭകളിലെത്തിക്കാൻ ജനപ്രതിനിധികൾ ശ്രദ്ധിക്കേണ്ടതുണ്ട്, അതുതന്നെയാണ് ഒരു ജനപ്രതിനിധിയുടെ പരമപ്രധാനമായ കർത്തവ്യമെന്ന് ഹൈബി വിശദീകരിച്ചു. നാടിന്റെ വികസനം സംബന്ധിച്ച സുപ്രധാനമായ ആലോചനായോഗങ്ങൾക്ക് പാർലമെന്റ് സമ്മേളനങ്ങൾക്ക് മുൻപും സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ജനതാൽപര്യം മനസിലാക്കാൻ തുടക്കം മുതലേ ശ്രദ്ധിച്ചിരുന്നു.
സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേർ അവരുടെ വിവിധ വിഷയങ്ങളിലുള്ള അഭിപ്രായങ്ങൾ ഞാനുമായി പങ്കുവയ്ക്കാറുണ്ട്. കേരളത്തിന്റെ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന അഭിപ്രായക്കാരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു സ്വകാര്യ ബില്ലായി ഇക്കാര്യം ലോക്‌സഭയിൽ ഉന്നയിക്കാനുള്ള താല്പര്യം പ്രകടിപ്പിച്ച് നോട്ടീസ് നൽകിയതെന്ന് ഹൈബി ഈഡൻ പറയുന്നു.
വിയോജിക്കുന്ന സ്വരങ്ങളെ അങ്ങേയറ്റം മാനിക്കുന്നു. എന്റെ സ്വരവും എന്നോട് വിയോജിക്കുന്ന അപരന്റെ സ്വരവും ഒരുപോലെ പ്രധാനമാണെന്ന ബോധ്യം എനിക്കുണ്ട്. ആവശ്യത്തെ നിരാകരിക്കാനോ അംഗീകരിക്കാനോ ഇനി അവശേഷിക്കുന്നത് പാർലമെന്റിന്റെ നടപടികൾ പ്രകാരമുള്ള തീരുമാനമാണെന്നും ഹൈബി കുറിച്ചു.
ഇത് ഏതെങ്കിലും സ്ഥലത്തിനോ അവിടുത്തെ നാട്ടുകാർക്കോ എതിരല്ല. സ്വന്തം നാടിന്റെ വികസന താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് മറ്റൊരു നാടിനെയും അവിടുത്തെ ജനങ്ങളെയും ശത്രുവായി കാണേണ്ടതുണ്ട് എന്ന് ഞാൻ കരുതുന്നില്ല. ഒരു നാട് അർഹിക്കുന്ന വികസനം അതിന് നൽകാതിരിക്കാൻ ഒരു സർക്കാരിനും കഴിയുകയുമില്ലെന്ന് ഹൈബി ചൂണ്ടിക്കാട്ടി.
Discussion about this post