ബംഗലൂരു: സാഫ് കപ്പ് ഫുട്‌ബോളിൽ ഒൻപതാം കിരീടം നേടി ഇന്ത്യ. കുവൈറ്റിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. നിശ്ചിത സമയത്തിൽ ഓരോ ഗോളുകളുമായി ഇരുടീമും സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഒൻപതാം കിരീടം നേടിയതോടെ ഇന്ത്യ ടൂർണമെന്റിൽ റെക്കോഡ് നേട്ടമാണ് കൈവരിച്ചത്.
പതിന്നാലാം മിനിറ്റിൽ അൽ ഖാൽദിയിലൂടെ കുവൈറ്റ് മത്സരത്തിൽ ലീഡ് നേടിയിരുന്നു. എന്നാൽ 39 ാം മിനിറ്റിൽ ലാലിയൻസുവാല ചാങ്‌തെ ഇന്ത്യയ്ക്ക് വേണ്ടി ഗോൾ മടക്കി. മലയാളി താരം സഹലിന്റെ പാസിൽ നിന്നാണ് ഗോൾ പിറന്നത്.
എക്‌സ്ട്രാ ടൈം ഉൾപ്പെടെ 120 മിനിറ്റുകളിലേക്ക് മത്സരം നീണ്ടെങ്കിലും ഇരുകൂട്ടർക്കും വിജയഗോൾ കണ്ടെത്താനായില്ല. ഒടുവിൽ ഷൂട്ടൗട്ടിൽ ഇന്ത്യൻ ഗോൾമുഖം കാത്ത ഗുർപ്രീത് സിംഗ് സന്ധുവിന്റെ ഡൈവിങ് സേവാണ് ഇന്ത്യയ്ക്ക് കിരീടം നേടിത്തന്നത്.
ഫിഫ റാങ്കിംഗിൽ 100 ാം സ്ഥാനത്ത് എത്തിയ ഇന്ത്യൻ ഫുട്‌ബോൾ ടീമിന് ഈ വിജയം ഇരട്ടിക്കരുത്ത് പകരും. ഏഷ്യൻ കപ്പിനായുളള യാത്രയ്ക്ക് ആത്മവിശ്വാസവും വർദ്ധിക്കും.
സെമിയിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ലെബനനെ 4-2 ന് തോൽപിച്ചാണ് ഇന്ത്യ ഫൈനലിൽ കടന്നത്. നേരത്തെ കുവൈറ്റുമായി നടന്ന ഗ്രൂപ്പ് മത്സരവും സമനിലയിലാണ് അവസാനിച്ചത്.
Discussion about this post