തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് വിവിധ ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി. ആറ് ജില്ലകളിലെ സ്‌കൂളുകൾക്കാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം നേരത്തെ നിശ്ചയിച്ചിട്ടുള്ള പരീക്ഷകളും അഭിമുഖങ്ങളും മാറ്റമില്ലാതെ തുടരും.
കണ്ണൂർ, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, കാസർകോട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂർ, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ളയാണ് അവധി നൽകിയിരിക്കുന്നത്. കാസർകോട് കോളേജുകൾ ഇന്ന് പ്രവർത്തിക്കും. സ്‌കൂളുകൾക്ക് മാത്രമാണ് അവധിയുള്ളത്. പത്തനംതിട്ടയിൽ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ക്യാംപുകൾ തുറന്ന പത്തനംതിട്ട ജില്ലയിലെ സ്‌കൂളുകൾക്കും അവധിയാണ്.
കോളേജുകൾക്ക് ഉൾപ്പെടെ അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ എപിജെ അബ്ദുൾ കലാം സാങ്കേതി സർവ്വകലാശാല, എം.ജി സർവ്വകലാശാല, കണ്ണൂർ സർവ്വകലാശാല എന്നിവ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവയ്ച്ചു. ഇടുക്കിയിലും കോട്ടയത്തും മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല.
അതേസമയം അവധി പ്രഖ്യാപിച്ച ജില്ലകൾ ഒഴികെയുള്ള ജില്ലകളിലെ സ്‌കൂളുകളിൽ പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും. മൂന്നേകാൽ ലക്ഷത്തിലധികം കുട്ടികളാണ് പ്രവേശനം നേടിയത്. വോക്കേഷണൽ ഹയർ സെക്കണ്ടറിയിൽ 22,145 പേർ പ്രവേശനം നേടിയിട്ടുണ്ട്.
Discussion about this post