മുംബൈ : എൻപിസി പിളർന്നതിന് ശേഷമുള്ള ആദ്യ ബലപരീക്ഷണത്തിൽ ശക്തികാട്ടി അജിത് പവാർ. 30 എംഎൽഎമാരുടെ പിന്തുണയാണ് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിമതപക്ഷത്തിന് ലഭിച്ചിരിക്കുന്നത്. പാർട്ടി പിളർത്തിക്കൊണ്ട് 8 എംഎൽഎമാരുമായി അതിജ് പവാർ എൻഡിഎയിലേക്ക് ചേക്കേറിയതിന് പിന്നാലെയുള്ള ആദ്യ യോഗത്തിലാണ് 30 എംഎൽഎമാർ അജിത്തിന് പിന്തുണയുമായി എത്തിയത്. അതേസമയം ശരദ് പവാറിന് ആകെ 13 എംഎൽഎമാരുടെ പിന്തുണ മാത്രമേ ഉളളൂ.
ശക്തിപ്രകടനത്തിന്റെ ഭാഗമായി ഇരു നേതാക്കളും ഒരേ സമയത്താണ് യോഗം സംഘടിപ്പിച്ചത്. മുംബൈയിലെ വൈബി ചാവൻ സ്റ്റേഡിയത്തിൽ വെച്ച് ശരദ് പവാർ യോഗം സംഘടിപ്പിച്ചപ്പോൾ മരുമകനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ ബാന്ദ്രയിലെ മുംബൈ എഡ്യൂക്കേഷൻ ട്രസ്റ്റിൽ യോഗം വിളിച്ചു.
മഹാരാഷ്ട്ര നിയമസഭയിൽ ആകെ 53 എംഎൽഎമാരാണ് ഉള്ളത്. 36 പേരുടെ പിന്തുണയാണ് ആവശ്യം. ഇരുവിഭാഗവും വിളിച്ച യോഗത്തിൽ പങ്കെടുക്കാതെ 10 പേരാണ് വിട്ടുനിൽക്കുന്നത്.
അതേസമയം പാർട്ടി ചിഹ്നം ആവശ്യപ്പെട്ട് അജിത് വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതായാണ് വിവരം. എംഎൽഎമാരുടെയും എംപിമാരുടെയുമുൾപ്പെടെ 40-ലധികം സത്യവാങ്മൂലങ്ങളാണ് അജിത് പവാറിന്റെ വിഭാഗം സമർപ്പിച്ചത്. അതിനിടെ വിഭാഗീയതയുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിർദ്ദേശം പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളെ ആദ്യം കേൾക്കണമെന്ന് ആവശ്യപ്പെട്ട് ശരദ് പവാർ വിഭാഗം കമ്മീഷന് കേവിയറ്റ് നൽകിയതായാണ് വിവരം.
ഞായറാഴ്ചയാണ് പാർട്ടിയെ പിളർത്തിക്കൊണ്ട് അജിത് പവാർ എൻഡിഎയിലേക്ക് ചേക്കേറിയത്. തുടർന്ന് ഏകനാഥ് ഷിൻഡെ-ബിജെപി സർക്കാരിൽ ഉപമുഖ്യമന്ത്രിയാകുകയും ചെയ്തു.
Discussion about this post