പൂച്ചാക്കൽ : ആലപ്പുഴയ്ക്ക് സമീപം പൂച്ചാക്കലിൽ 15 കാരൻ പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് (അമീബിക് മസ്തിഷ്കജ്വരം) രോഗം ബാധിച്ച് മരിച്ചതിന് പിന്നാലെ പ്രദേശത്ത് ഭീതി പടരുകയാണ്. പാണാവള്ളി സ്വദേശി ഗുരുദത്ത് ആണ് മരിച്ചത്. പൂച്ചാക്കൽ തോട്ടിൽ കുളിച്ചതിനെ തുടർന്നാണ് രോഗം ബാധിച്ചത് എന്നാണ് നിഗമനം. ഈ സാഹചര്യത്തിൽ ഗുരുദത്തിനൊപ്പം കുളിച്ച മൂന്ന് പേരെ ആരോഗ്യവകുപ്പ് നിരീക്ഷിച്ചുവരികയാണ്.
കുട്ടികൾക്ക് ഇതുവരെ രോഗങ്ങളൊന്നും പിടിപെട്ടിട്ടില്ല. പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം (അമീബിക് മസ്തിഷ്കജ്വരം)പടരുന്ന രോഗമല്ലെന്നത് ആശ്വാസമായിട്ടുണ്ട്.
അതേസമയം പൂച്ചാക്കൽ തോട് ഏറെ നാളായി മലിനമായി കിടക്കുകയാണ്. ഇതിന് പുറമേ സമീപ പ്രദേശങ്ങളിലുള്ള വീടുകളിലും വെള്ളക്കെട്ടുകളുണ്ട്. ശുചിമുറി മാലിന്യം പതിവായി തോട്ടിൽ ഒഴുക്കുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പുലർച്ചെ ടാങ്കറിൽ എത്തിച്ച് ശുചിമുറി മാലിന്യം ഒഴുക്കുകയാണ്. പോലീസിൽ അറിയിച്ചിട്ടും നടപടി ഉണ്ടാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
ഇത് എലിപ്പനി ഉൾപ്പെടെയുളള രോഗങ്ങൾക്ക് കാരണമാകും. ഇതിനെതിരെ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. നാട്ടുകാർക്ക് വേണ്ടി ബോധവത്കരണ ക്ലാസുകൾ എടുക്കാനും തീരുമാനമായിട്ടുണ്ട്.












