ശ്രീനഗർ: ഇച്ഛാശക്തിയും തനത് വീക്ഷണവുമുള്ള ഒരു ഭരണകൂടം രണ്ടും കൽപ്പിച്ച് മുന്നിട്ടിറങ്ങിയാൽ അസാദ്ധ്യമായത് ഒന്നുമില്ല എന്നതിന് തെളിവാണ് വർത്തമാനകാല ജമ്മു കശ്മീർ. 2019ൽ നരേന്ദ്ര മോദി സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീർ അക്ഷരാർത്ഥത്തിൽ ഇന്ത്യയിൽ സമന്വയിക്കുകയായിരുന്നു എന്നത് വ്യക്തമാക്കുന്നതാണ് താഴ്വരയിൽ നിന്നും പുറത്തുവരുന്ന ഏറ്റവും പുതിയ വാർത്തകൾ.
ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ദേശീയവാദികൾ ഒന്നടങ്കം പിന്തുണച്ചപ്പോൾ, പൊളിറ്റിക്കൽ ഇസ്ലാമിനും അതിന്റെ ആശയങ്ങളെ പിന്തുണയ്ക്കുന്ന പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾക്കും മാത്രമാണ് ഹൃദയവേദന ഉണ്ടായത്, ഒപ്പം പാകിസ്താനും.
കശ്മീർ താഴ്വര ഇന്ത്യൻ ദേശീയതയുടെ ആത്മാവിൽ കാലക്രമത്തിൽ വിലയം പ്രാപിക്കുകയാണ്. ഇതിന്റെ ഏറ്റവും സുന്ദരമായ ദൃഷ്ടാന്തമാണ് ഭക്തജനങ്ങളുടെ പ്രാർത്ഥനകളാൽ മുഖരിതമായ ഖീർ ഭവാനി ക്ഷേത്രം. ഗന്ദേർബലിലെ തുൽമുൽ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധവും പുണ്യപുരാതനവുമായ ഈ ക്ഷേത്രത്തിൽ ഇന്ന് നിർഭയം ഭക്തസഹസ്രങ്ങൾ ആരാധന നടത്തുന്നു.
ഖീർ ഭവാനി ക്ഷേത്രത്തിൽ ദുർഗ്ഗാ ദേവിയെ ദർശിച്ച് സായൂജ്യമടയാൻ കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നും ആയിരക്കണക്കിന് ഭക്തരാണ് ഇന്ന് കശ്മീരിൽ എത്തുന്നത്. ക്ഷേത്രത്തിന് ചുറ്റുമുള്ള വെള്ളച്ചാട്ടം വസന്തത്തിൽ നിറം മാറുന്നതാണ്. രാമായണ കാലഘട്ടവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് ഈ ക്ഷേത്രത്തിന്റെ ഐതീഹ്യം. ലങ്കയിൽ രാവണൻ പൂജിച്ചിരുന്ന ഖീർ ഭവാനി ദേവി, സീതാപഹരണത്താൽ ക്രുദ്ധയായി ലങ്ക ഉപേക്ഷിക്കാൻ തീരുമാനിച്ചു. ശ്രീരാമദൂതൻ ഹനുമാനോട് തന്റെ ഇച്ഛ അറിയിച്ച ദേവിയെ, ആഞ്ജനേയ സ്വാമി കശ്മീരിൽ എത്തിക്കുകയായിരുന്നു എന്നാണ് വിശ്വാസം.
കശ്മീരി പണ്ഡിറ്റുകളുടെ പരദേവതയായാണ് ഖീർ ഭവാനി ദേവിയെ സങ്കൽപ്പിച്ചു പോരുന്നത്. ജ്യേഷ്ഠ മാസത്തിലെ അഷ്ടമി ദിനമാണ് ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവം. ദശാബ്ദങ്ങൽക്ക് ശേഷം ഇന്ന് ഇവിടെ ശാന്തമായ അന്തരീക്ഷത്തിൽ ആരാധന നടത്താൻ സാധിക്കുന്നതിന് ഭക്തർ കേന്ദ്ര സർക്കാരിന് നന്ദി പറയുന്നു.
ശ്രീനഗറിലും ഇന്ന് സഞ്ചാരികളുടെ തിരക്കാണ്. ദാൽ തടാകത്തിന്റെ തീരം ഇന്ന് സഞ്ചാരികളുടെ പറുദീസയായി മാറിയിരിക്കുന്നു. ചെന്നൈ, കേരളം, കൊൽക്കത്ത, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഉത്തർ പ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ നിന്നുമുള്ള സഞ്ചാരികൾ പ്രതിദിനം ഇവിടെ എത്തുന്നു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള ഭക്ഷണ പദാർത്ഥങ്ങൾ ലഭ്യമാകുന്ന ഭക്ഷണശാലകളും പലതരത്തിലുള്ള കച്ചവട സ്ഥാപനങ്ങളും സദാസമയവും ഇവിടെ തുറന്ന് പ്രവർത്തിക്കുന്നു. അങ്ങനെ ഇന്ത്യയുടെ ഒരു സമ്പൂർണമായ പരിച്ഛേദമായി ജമ്മു കശ്മീർ മാറുന്നു.
ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയിൽ ഇവിടുത്തെ എല്ലാ വിഭാഗം വ്യാപാരികളും സന്തുഷ്ടരാണ്. തീർത്ഥാടനത്തിനും വിനോദസഞ്ചാരത്തിനുമായി വലിയ തോതിൽ ആളുകൾ എത്തിത്തുടങ്ങിയതോടെ കച്ചവടവും പൊടിപൊടിക്കുകയാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ദീർഘകാലാടിസ്ഥാനത്തിലുള്ള ഗുണങ്ങൾ ഇനിയും ലഭ്യമാകാൻ ഇരിക്കുന്നതേയുള്ളൂ എന്നാണ് ഇവിടത്തെ മുസ്ലീം വ്യാപാരികൾ പോലും പ്രതീക്ഷ വെക്കുന്നത്.
കഴിഞ്ഞ കുറേ കാലമായി മേഖലയിൽ കല്ലേറ് നിശ്ശേഷം ഇല്ലാതായിരിക്കുകയാണ്. നേരത്തേ ജമ്മു കശ്മീരിന് പ്രത്യേക പദവി ഉണ്ടായിരുന്നതിനാൽ കല്ലേറ് നടത്തുന്നവരെ കൈകാര്യം ചെയ്യാൻ നിയമസംവിധാനങ്ങൾക്ക് സാധിച്ചിരുന്നില്ല. പിഡിപി, നാഷണൽ കോൺഫറൻസ് തുടങ്ങിയ പാർട്ടികളും കല്ലേറുകാർക്ക് പരോക്ഷ പിന്തുണ നൽകിയിരുന്നു. എന്നാൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ, കല്ലേറുകാർക്കെതിരെ ഇന്ത്യൻ നിയമം കൃത്യമായ നടപടികൾ ആരംഭിച്ചു.
കല്ലേറുകാരെ പിടികൂടി ഉത്തർ പ്രദേശിലെ കാൻപൂർ, പ്രയാഗ് രാജ് തുടങ്ങിയ ജയിലുകളിലേക്കാണ് അയക്കുന്നത്. ഇവിടെ വിചാരണ നടത്തി ഇവർക്ക് കർശനമായ ശിക്ഷകൾ നൽകുന്നു. മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്ന് അനുഭവങ്ങളിലൂടെ ബോദ്ധ്യപ്പെട്ടതോടെയാണ് കല്ലേറ് പൂർണ്ണമായും അവസാനിച്ചിരിക്കുന്നത് എന്ന് താഴ്വരയിൽ വിന്യസിക്കപ്പെട്ടിരിക്കുന്ന സൈനികർ അഭിപ്രായപ്പെടുന്നു.
ജി20 സമ്മേളനം കശ്മീരിൽ വെച്ച് നടത്താനുള്ള തീരുമാനവും ഗുണം ചെയ്തതായി വ്യാപാരികൾ പറയുന്നു. ഇതിന്റെ ഫലമായി ഷോപ്പിംഗ് മാളുകളും സിനിമാ തിയേറ്ററുകളും വസ്ത്രാലയങ്ങളും ഹോട്ടലുകളും സജീവമായി. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഖേദം ഇന്ന് തീവ്രവാദികൾക്കും പാകിസ്താനികൾക്കും ചൈനക്കാർക്കും മാത്രമാണ് എന്നാണ് വ്യാപാരികളുടെ അഭിപ്രായം.
ജമ്മു കശ്മീർ സമാധാന പാതയിലേക്ക് മടങ്ങിയെങ്കിലും, മേഖലയിലെ സുശക്തമായ സേനാ വിന്യാസത്തിന് ഒട്ടും വിട്ടുവീഴ്ചയില്ല. ലാൽ ചൗക്ക്, മന്ദിർ ബാഗ്, ശ്രീനഗർ- ജമ്മു ദേശീയപാത എന്നിവിടങ്ങളിൽ സൈന്യം നിതാന്ത ജാഗ്രതയിലാണ്. അടുത്തയിടെ പാകിസ്താനിൽ നിന്നും നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ച് ഭീകരരെ സൈന്യം വകവരുത്തിയിരുന്നു.
ജമ്മു കശ്മീരിലെ ഹൈന്ദവ പാരമ്പര്യം പുനരുജ്ജീവിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ നാല് വർഷങ്ങളായി പ്രകടമാകുന്നത്. മഹാദേവന്റെയും ശാരദാ ദേവിയുടേയും വാസസ്ഥാനങ്ങൾ തേടി വീണ്ടും ഭക്തർ എത്തിത്തുടങ്ങിയിരിക്കുന്നു. സംസ്കൃത പാഠശാലകളിൽ വിണ്ടും അദ്ധ്യയനം ആരംഭിച്ചിരിക്കുന്നു. വെടിയൊച്ചകളും ആക്രോശങ്ങളും ജിഹാദികളുടെ അട്ടഹാസങ്ങളും മുഴങ്ങിയിരുന്ന താഴ്വരയിൽ ഇന്ന് വേദമന്ത്ര ധ്വനികളും ഈശ്വര പ്രാർത്ഥനകളുമാണ് കേൾക്കാൻ സാധിക്കുന്നത്.
ഭീഷണികൾക്കും വംശഹത്യാ ശ്രമങ്ങൾക്കും ഇരയാക്കപ്പെട്ട പണ്ഡിറ്റുകൾ തിരികെ എത്താൻ തുടങ്ങിയിരിക്കുന്നു. നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കപ്പെട്ടവർ സ്വധർമം പുൽകാൻ തയ്യാറായി മുന്നോട്ട് വരുന്നു. കശ്മീരിന്റെ ബൗദ്ധ- ജൈന പാരമ്പര്യവും വീണ്ടെടുപ്പിന്റെ പാതയിലാണ്. മേഖലയിലെ ഹിന്ദുക്കളും മുസ്ലീങ്ങളും സിഖുകാരും ഇതര മതസ്ഥരും ഒരേ സ്വരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആർട്ടിക്കിൾ 370 റദ്ദാക്കിയ അദ്ദേഹത്തിന്റെ ധീരമായ തീരുമാനത്തെയും പ്രകീർത്തിക്കുന്നു. കശ്മീരിനെ തീർത്ഥാടനത്തിന്റെയും വിനോദ സഞ്ചാരത്തിന്റെയും നിക്ഷേപങ്ങളുടെയും വികസനത്തിന്റെയും കേന്ദ്രമാക്കി മാറ്റിയതിന് ഏവരും കേന്ദ്ര സർക്കാരിന് നന്ദി അറിയിക്കുന്നു.
Discussion about this post