ബംഗളൂരു : പതിനഞ്ചോളം സ്ത്രീകളെ വിവാഹം ചെയ്ത വിവാഹ തട്ടിപ്പുവീരൻ അറസ്റ്റിൽ. ബംഗളൂരു ബാനശങ്കരി സ്വദേശി കെ ബി മഹേഷ് എന്ന യുവാവാണ് പിടിയിലായത്. മാട്രിമോണിയൽ സൈറ്റുകളിലൂടെ ഡോക്ടർ എന്ന പേരിൽ സ്വയം പരിചയപ്പെടുത്തിയാണ് ഇയാൾ ആറ് വർഷത്തിനിടെ 15 സ്ത്രീകളെ കബളിപ്പിച്ചത്.
ബംഗളൂരു സ്വദേശിനിയായ ടെക്കി യുവതിയാണ് 35 കാരനായ യുവാവിനെതിരെ പരാതി നൽകിയത്. ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം ചെയ്ത് ശേഷം സ്വർണവും പണവും തട്ടിയെടുത്തുവെന്നാണ് പരാതി. തുടർന്ന് കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിപ്പെട്ടു.
2007 മുതലാണ് യുവാവ് വിവാഹം തട്ടിപ്പ് ആരംഭിച്ചത്. അഞ്ചാം ക്ലാസ് മാത്രമേ ഇയാൾക്ക് വിദ്യാഭ്യാസമുള്ളൂ. എന്നാൽ ഡോക്ടറാണെന്നും എഞ്ചിനീയറാണെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. സ്ത്രീകളെയും ബന്ധുക്കളെയും വിശ്വസിപ്പിക്കുന്നതിനായി തുമകുരുവിൽ ഒരു വ്യാജ ക്ലിനിക്കും ഇയാൾ ഒരുക്കിയിരുന്നു. ഇവിടെ ജോലിക്കായി ഒരു നഴ്‌സിനെയും ഇവിടെ നിയമിച്ചിരുന്നു.
അവിവാഹിതരോ വിധവകളോ വിവാഹ മോചിതരോ ആയ സ്ത്രീകളെയാണ് ഇയാൾ മാട്രിമോണിയൽ വെബ്സൈറ്റുകളിലൂടെ തിരഞ്ഞെടുത്തത്. സാമ്പത്തികമായി ഉയർന്ന നിലയിലുള്ളവരെയാണ് മഹേഷ് വലയിലാക്കിയത്. തട്ടിപ്പ് പുറത്തായാൽ അപമാനം ഭയന്ന് ഇവർ പരാതി നൽകില്ലെന്ന വിശ്വാസത്തിലാണ് ഇവരെ കെണിയിലാക്കിയത്. സ്വർണവും പണവും സ്ത്രീധനമായി വാങ്ങിയായിരുന്നു വിവാഹം നടത്തിയിരുന്നത്.
മഹേഷിനെ അറസ്റ്റ് ചെയ്ത പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തു. മൈസൂരുവിൽ വീട് വാടകയ്ക്ക് എടുത്ത് മൂന്ന് സ്ത്രീകളെ ഇവിടെ പാർപ്പിച്ചിരുന്നതായി മഹേഷ് പോലീസിനോട് പറഞ്ഞു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.









