തൃശൂർ: തൃശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ പിടിയിലായ കേസ് ഇഡി അന്വേഷിക്കും. തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ഓർത്തോ വിഭാഗം അസോഷ്യേറ്റ് പ്രഫസർ ഡോ. ഷെറി ഐസക്കിന്റെ (59) വീട്ടിൽ നിന്ന് 15.20 ലക്ഷം രൂപയാണ് വിജിലൻസ് പിടിച്ചെടുത്തത്. ഗവ. മെഡിക്കൽ കോളേജിലെ ഓർത്തോ സർജനാണ് ഡോ.ഷെറി. ഡോക്ടറുടെ മുഴുവൻ സ്വത്തുവകകളും സംബന്ധിച്ചുള്ള അന്വേഷണമാകും നടത്തുന്നത്. അഞ്ച് ലക്ഷത്തിന് മുകളിൽ പണം പിടിച്ച കേസുകൾ ഇഡിയെ അറിയിക്കണം എന്നാണ് നിയമം.
കൈക്കൂലി പിടിച്ച വിവരം ഇഡി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. ഇഡിക്ക് പുറമെ വിജിലൻസ് സ്‌പെഷ്യൽ സെല്ലും കേസ് അന്വേഷിക്കും. ശസ്ത്രക്രിയ നടത്താൻ മൂവായിരം രൂപ ഇയാൾ കൈക്കൂലിയായി വാങ്ങുകയായിരുന്നു. 28ാം തിയതി എത്തിയ യുവതിക്ക് ശസ്ത്രക്രിയ നടത്തുന്നതിന് പകരം ഡോക്ടർ അവരെ ഓർത്തോ വാർഡിലേക്ക് മാറ്റി. നാല് ദിവസങ്ങളിലായി ഡോക്ടറുടെ നിർദ്ദേശപ്രകാരം ശസ്ത്രക്രിയ മാറ്റിവച്ചു.
വേദന സഹിക്കവയ്യാതെ രോഗി പരാതി പറഞ്ഞപ്പോഴാണു 3000 രൂപയുമായി ഓട്ടുപാറയിലെ ക്ലിനിക്കിലെത്താൻ ആവശ്യപ്പെട്ടത്. യുവതിയുടെ ഭർത്താവ് ഈ വിവരം ഉടനെ തന്നെ വിജിലൻസിനെ അറിയിച്ചു. ഡോക്ടർ പതിവായി കൈക്കൂലി വാങ്ങുന്നതായി വിവരമുണ്ടായിരുന്നതിനാൽ വാടകവീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തുന്നത്. നേരത്തെ ഡോ.ഷെറി ഐസക്കിനെതിരെ പരാതി ഉയർന്നെങ്കിലും ഡിഎംഇ നടപടി എടുത്തില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
Discussion about this post