കൊച്ചി: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും, പെൻഷൻകാർക്കും ക്ഷാമബത്ത കുടിശ്ശിക നൽകാത്ത സർക്കാർ നടപടിക്കെതിരെ ജീവനക്കാരുടെ സംഘടനയായ കേരള എൻജിഒ സംഘ് ഹൈക്കോടതിയിൽ. കേസ് ഫയലിൽ സ്വീകരിച്ച ഹൈക്കോടതി സർക്കാരിന്റെ അഭിപ്രായം അറിയുന്നതിനായി ഓഗസ്റ്റ് ഒന്നിലേക്ക് മാറ്റി.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് ആനുപാതികമായി കേന്ദ്രസർക്കാർ ക്ഷാമ ബത്ത പ്രഖ്യാപിക്കുന്നതിനോടൊപ്പം സംസ്ഥാനത്തും അനുവദിക്കുന്നതാണ് കീഴ്‌വഴക്കം എന്നാൽ 2021 ജനുവരി മുതൽ ലഭ്യമാകേണ്ട അഞ്ച് ഗഡു (15 ശതമാനം) ക്ഷാമബത്ത നിലവിൽ കുടിശ്ശികയാണ്. ഈ ജൂലൈ മാസത്തിൽ അനുവദിക്കേണ്ട നാല് ശതമാനം കൂടി ചേർത്ത് ആകെ 19 ശതമാനം കുടിശ്ശിയാകും. ഈ സാഹചര്യത്തിലാണ് എൻജിഒ സംഘ് ജീവനക്കാർക്ക് വേണ്ടി നിയമപോരാട്ടത്തിന് ഇറങ്ങിയത്.
മറ്റ് സംസ്ഥാനങ്ങളിൽ കഴിഞ്ഞവർഷം വരെയുള്ള ക്ഷാമബത്ത കൊടുത്തു കഴിഞ്ഞു. കേരളത്തിൽ മാത്രമാണ് ഏറ്റവും കൂടുതൽ കുടിശ്ശിക കൊടുക്കാനുള്ളത്. പശ്ചിമബംഗാളിലെ സർക്കാർ ജീവനക്കാർ ക്ഷാമബത്ത കുടിശിക ആവശ്യപ്പെട്ട് കൊൽക്കത്ത ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ ജീവനക്കാർക്ക് അനുകൂല വിധി ഉണ്ടായ സാഹചര്യത്തിൽ സംസ്ഥാനത്തെ മുഴുവൻ ജീവനക്കാരും ഹൈക്കോടതി വിധി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
മുൻകാലങ്ങളിൽ കുടിശ്ശിക തുക രൊക്കം പണമായി നൽകിയില്ലെങ്കിലും മുൻകാല പ്രാബല്യത്തോടെ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടിൽ ലയിപ്പിക്കുമായിരുന്നു. ഇപ്പോൾ സർക്കാർ അതിന് തയ്യാറാകത്തതിനാൽ പലിശ ഇനത്തിൽ ലഭിക്കേണ്ട തുക ഉൾപ്പെടെ വലിയ സാമ്പത്തിക നഷ്ടമാണ് ജീവനക്കാർക്ക് ഉണ്ടായിരിക്കുന്നത്.
നിലവിൽ സംസ്ഥാനത്ത് ജുഡീഷ്യൽ ഓഫീസർമാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രമാണ് കുടിശ്ശികയില്ലാതെ മുഴുവൻ ക്ഷാമബത്തയും നൽകിയിട്ടുള്ളത്. എന്നാൽ ഒരു വിഭാഗം ജീവനക്കാർക്ക് മാത്രം ക്ഷാമബത്ത നിഷേധിച്ച സാഹചര്യത്തിലാണ് എൻജിഒ സംഘ് ഹൈക്കോടതിയെ സമീപിച്ചത്.
കേരള അഡ്മിനിസ്‌ട്രേറ്റ് ട്രിബ്യൂണലിൽ നൽകിയ കേസ് തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയിൽ എത്തിയത്.
Discussion about this post