കർണാടക : കർണാടകയിലെ ബെലഗാവിയിലെ ഹിരേകോടി ഗ്രാമത്തിൽ ജൈന സന്യാസി കാമകുമാര നന്ദി മഹാരാജിന്റെ കൊലപാതകം രാഷ്ട്രീയ പോരിലേക്ക്. കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സിദ്ധരാമയ്യക്കെതിരെ ബിജെപി രംഗത്ത്.
കേസിൽ സംസ്ഥാന പോലീസ് അന്വേഷണം മോശമാണെന്നും കേസ് സിബിഐക്ക് വിടണമെന്നും ഉന്നയിച്ച് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃതത്തിൽ കർണാടക നിയമസഭയ്ക്ക് പുറത്ത് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു.
സംസ്ഥാനത്ത് ദിവസവും ഹിന്ദു, ജൈന പ്രവർത്തകർക്ക് നേരെ നടക്കുന്ന അക്രമങ്ങൾ സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. അവർക്ക് വേണ്ട വിധത്തിലുള്ള സുരക്ഷ നൽകാൻ സർക്കാരിന് സാധിക്കുന്നില്ല. അതിനാൽ സത്യം കണ്ടെത്തുന്നതിന് സിബിഐ അന്വേഷണം ആവശ്യമാണെന്ന് മുൻ മന്ത്രി ആർ അശോകൻ പറഞ്ഞു.
കൊലപാതകം നടന്ന ഗ്രാമത്തിൽ ബിജെപി പ്രതിനിധി സംഘം ചൊവ്വാഴ്ച സന്ദർശനം നടത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചിക്കോടി പോലീസ് ഇതുവരെ രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നാണ് പ്രാഥമിക വിവരം. എന്നാൽ പോലീസിന്റെ വിശദീകരണം അംഗീകരിക്കാതെ ബിജെപി സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ്.
സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണത്തിൽ ജൈന സമുദായം തൃപ്തരാണെന്നും, ബിജെപി അധികാരത്തിലുള്ളപ്പോഴുള്ള അതേ പോലീസ് സേനയാണ് ഇപ്പോഴും, എന്നിട്ടും അവർക്ക് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നു. അവർ ആവശ്യമുള്ളത് പറയട്ടെ എന്നുമാണ് ബിജെപിയുടെ ആവശ്യങ്ങളോട് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ പ്രതികരിച്ചത്.
Discussion about this post