താമരശ്ശേരി : കെഎസ്ഇബിക്ക് വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടിയ വാഹനത്തിന് പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്. വാഹനത്തിന് ഫിറ്റ്‌നസും പെർമിറ്റും ഇല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ആർ.ടി.ഒ. എൻഫോഴ്സ്മെന്റ് കൊടുവള്ളി വിഭാഗമാണ് ജീപ്പ് പിടികൂടിയത്.
പുത്തൂർ മാനിപുരം റോഡിൽ ഇന്ന് രാവിലെ നടന്ന വാഹനപരിശോധനയ്ക്കിടെയാണ് സംഭവം. താമരശ്ശേരി ട്രാൻസ്മിഷൻ കൺസ്ട്രക്ഷൻ സബ് ഡിവിഷനുവേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന ജീപ്പാണ് പിടികൂടിയത്. വാഹനത്തിന് പെർമിറ്റ് ഇല്ലെന്ന് മാത്രമല്ല, നികുതി ഒടുക്കിയതിന്റെ തെളിവ് പോലും ഹാജരാക്കാൻ സാധിച്ചില്ല. ഇതോടെ മോട്ടോർവാഹന നിയമം അനുസരിക്കാതെ നിരത്തിലിറങ്ങിയതിന് 9000 രൂപയാണ് ജീപ്പിന് പിഴചുമത്തിയത്.
ഉണ്ണികുളം വയലട സ്വദേശിയുടെ ഉടമസ്ഥതയിൽ രജിസ്റ്റർചെയ്ത വാഹനമാണിത്.ഫിറ്റ്നസ് ഇല്ലാതെ വാഹനം റോഡിലിറക്കിയതിന് മൂവായിരം രൂപയും, പെർമിറ്റില്ലാതെ ഓടിയതിന് മൂവായിരം രൂപയും, നികുതിയടയ്ക്കാതെ സർവീസ് നടത്തിയതിന് മൂവായിരം രൂപയുമാണ് പിഴ.
Discussion about this post