കൊച്ചി: മൂവാറ്റുപുഴയിൽ അദ്ധ്യാപകനായിരുന്ന ടിജെ ജോസഫ് മാഷിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിൽ ശിക്ഷ വിധിച്ച എൻഐഎ കോടതി നടത്തിയത് സുപ്രധാന നിരീക്ഷണങ്ങൾ. ശിക്ഷാ വിധിക്കിടെ, പ്രതികൾക്ക് മാനസാന്തരം ഉണ്ടാകുമെന്ന് പറയാൻ സാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.
തീവ്രവാദ പ്രവർത്തനമാണ് നടന്നതെന്നും പ്രതികളുടെ പ്രവൃത്തി മതേതര സൗഹാർദത്തിന് പോറലേൽപ്പിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. അദ്ധ്യാപകന്റെ കൈവെട്ടിയതിലൂടെ മതാധിഷ്ഠിത നീതിന്യായ വ്യവസ്ഥ ഉണ്ടാക്കാനാണ് പ്രതികൾ ശ്രമിച്ചത്. പ്രതികൾ നിയമം കയ്യിലെടുത്ത് സ്വന്തമായി നടപ്പാക്കാൻ ശ്രമിച്ചു. അദ്ധ്യാപകൻ ചെയ്തത് മതനിന്ദ ആണെന്ന് സ്വയം പ്രഖ്യാപിച്ച് ശിക്ഷ നടപ്പാക്കിയെന്നും കോടതി നിരീക്ഷിച്ചു.
ചോദ്യപേപ്പറിലെ മതനിന്ദയാരോപിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രൊഫസർ ടി.ജെ. ജോസഫിൻറെ കൈകൾ താലിബാൻ രീതിയിൽ വെട്ടിമാറ്റിയെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദത്തെയാണ് കോടതി ശരിവച്ചത്.
ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടാം പ്രതിയായ പോപ്പുലർ ഫ്രണ്ട് ഭീകരൻ സജിൽ, മുഖ്യസൂത്രധാരനായിരുന്ന മൂന്നാം പ്രതി നാസർ, അഞ്ചാം പ്രതിയായ നജീബ് എന്നിവർക്കാണ് എൻഐഎ കോടതി ശിക്ഷ വിധിച്ചത്. ഇവർക്കെതിരെ ചുമത്തിയ വധശ്രമം, ഭീകരപ്രവർത്തനം എന്നിവയുൾപ്പെടെ ശരിവച്ചാണ് കോടതി ശിക്ഷ വിധിച്ചത്. ജഡ്ജി അനിൽ ഭാസ്‌കറാണ് വിധി പ്രസ്താവിച്ചത്. ഒൻപതാം പ്രതിയായ നാഷൗദ്, പതിനൊന്നാം പ്രതിയായ മൊയ്തീൻ കുഞ്ഞ്, പന്ത്രണ്ടാം പ്രതിയായ അയൂബ് എന്നിവർക്ക് മൂന്ന് വർഷം തടവിനും കോടതി വിധിച്ചു.
രണ്ടാം പ്രതി സജലിന് ജീവപര്യന്തവും 50,000 പിഴയും, നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തവും 5000 രൂപ പിഴയും കോടതി വിധിച്ചു. മറ്റ് പ്രതികളായ നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവർക്ക് മൂന്ന് വർഷം തടവ് ശിക്ഷ. ശിക്ഷാ വിധികൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാവും. ടി ജെ ജോസഫിന് എല്ലാ പ്രതികളും ചേർന്ന് 4 ലക്ഷം രൂപ കൊടുക്കണമെന്നും കോടതി നിർദേശിച്ചു.
Discussion about this post