തൃശൂർ: തിരക്കേറിയ റെയിൽവേ സ്റ്റേഷനിൽ നിന്ന് പട്ടാപ്പകൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി. 20 കാരനായ ഇതരസംസ്ഥാനക്കാരനാണ് 16 കാരിയെ കടത്തിക്കൊണ്ടുപോയത്. കുട്ടിയെ കൗൺസിലിങ്ങിനെത്തിച്ച ചൈൽഡ് ലൈൻ ജീവനക്കാരെ ആക്രമിച്ചാണ് 16-കാരിയെ തട്ടിക്കൊണ്ടുപോയത്.
ബിയർ ബോട്ടിൽ പൊട്ടിച്ചാണ് ഇയാൾ ഉദ്യോഗസ്ഥരെ ആക്രമിച്ചത്. ബിയർ ബോട്ടിൽ പൊട്ടിച്ച് തലക്ക് കുത്താൻ ശ്രമിക്കുകയായിരുന്നു. യുവാവിൻറെ ആക്രമണത്തിൽ ചൈൽഡ് ലൈൻ അംഗം സിനി ഷിബിക്ക് കൈക്ക് പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ദിവസം സംശയാസ്പദമായ സാഹചര്യത്തിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു. തുടർന്ന് കൗൺസിലിങ്ങിനായി 16 കാരിയെ ചൈൽഡ് വെൽഫെയർ കമ്മറ്റി ഓഫീസിന്മുന്നിൽ ഹാജരാക്കാൻ തയ്യാറെടുപ്പ് നടത്തുന്നതിനിടെ ചൈൽഡ് ലൈൻ ഓഫീസിലെത്തിയ യുവാവ് ആക്രമണം നടത്തുകയായിരുന്നു. ആർ.പി.എഫ്. സ്റ്റേഷന് സമീപമുള്ള ചൈൽഡ് ലൈൻ കേന്ദ്രത്തിൽനിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
കുട്ടിയുമായി ട്രെയിനിൽ കയറിയത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരിൽ ചിലർ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തി. ഇതോടെ രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്കക്ക് കുട്ടിയെയും കൊണ്ട് കടക്കുകയായിരുന്നു. അസം സ്വദേശിയാണെന്നാണ് പെൺകുട്ടി ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർക്ക് നൽകിയ വിവരം. കുട്ടിയുടെ രക്ഷിതാക്കളുമായി ഉദ്യോഗസ്ഥർ ബന്ധപ്പെട്ടു. കുട്ടിയെ കാണാനില്ലെന്ന് ഇവർ പരാതി നൽകിയിരുന്നു.
Discussion about this post