കൊച്ചി: കഴിഞ്ഞ ദിവസം തീയേറ്ററുകളിലെത്തിയ സിനിമയാണ് പദ്മിനി. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിൽ നായക വേഷത്തിലെത്തിയത്. തീയേറ്ററുകളിൽ നിന്നു മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രവുമായി ബന്ധപ്പെട്ടൊരു വിവാദം ഉയർന്നിരിക്കുകയാണിപ്പോൾ. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നായകൻ കുഞ്ചാക്കോ ബോബന്റെ ഭാഗത്ത് നിന്നു യാതൊരു സഹകരണവും ഉണ്ടായിട്ടില്ല എന്ന് നിർമ്മാതാക്കൾ ആരോപിക്കുന്നു. പദ്മിനിയുടെ നിർമ്മാതാക്കളിൽ ഒരാളായ സുവിൻ കെ. വർക്കിയാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പ്
‘പദ്മിനിയെ ഹൃദയത്തിലേറ്റിയതിനു നന്ദി,എല്ലാ സ്ഥലങ്ങളിൽ നിന്നും ലഭിക്കുന്ന മികച്ച റിപ്പോർട്ടുകൾ ഞങ്ങളുടെ മനസ് നിറക്കുന്നുണ്ട്.
എന്നാൽ സിനിമയുടെ പ്രൊമോഷനിലെ പോരായ്മകൾ സംബന്ധിച്ചു ഉയരുന്ന ചില ചോദ്യങ്ങൾക്ക് ഞങ്ങൾക്ക് മറുപടി കൊടുക്കേണ്ടതായുണ്ട്. അതേ കുറിച്ചു സംസാരിച്ചു തുടങ്ങുന്നതിനു മുൻപ് ഒരു കാര്യം, പദ്മിനി ഞങ്ങൾക്കൊരു ലാഭകരമായ ചിത്രമാണ്. തീയേറ്ററുകളിൽ നിന്നു എന്ത് ഷെയർ കിട്ടിയാലും, ഞങ്ങൾക്ക് ലാഭം തന്നെയാണ്. ഞങ്ങളുടെ പ്രൊഡക്ഷൻ ടീമിനും, സെന്ന, ശ്രീരാജ് തുടങ്ങിയ അണിയറ പ്രവർത്തകർക്കും നന്ദി. നിശ്ചയിച്ചുറപ്പിച്ച ഷൂട്ടിംഗ് ഷെഡ്യൂളിൽ നിന്നു ഏഴു ദിവസം മുൻപ് ഞങ്ങൾക്ക് ഷൂട്ട് തീർക്കാൻ സാധിച്ചിരുന്നു.
പക്ഷേ ഒരു ഫിലിം മേക്കർ എന്ന നിലയിൽ ചിന്തിക്കുകയാണെങ്കിൽ തിയേറ്ററിൽ നിന്നുള്ള റെസ്‌പോൺസുകൾ തന്നെയാണ് ഏറ്റവും വലുത്. സിനിമയിൽ അഭിനയിക്കുന്ന നായകന്റെ സ്റ്റാർഡമിനു തീയേറ്ററുകളിലേക്ക് ആളുകളെ എത്തിക്കുന്നതിൽ വലിയൊരു പങ്കുണ്ട്. പദ്മിനി സിനിമയ്ക്കു വേണ്ടി അതിന്റെ നായകനടൻ വാങ്ങിയത് രണ്ടരക്കോടി രൂപയാണ്. അഭിമുഖങ്ങളിലോ പ്രമോഷന്റെ ഭാഗമായുള്ള ടിവി പരിപാടികളിൽപോലുമോ അദ്ദേഹം പങ്കെടുത്തില്ല. സിനിമയുടെ റോ ഫൂട്ടേജ് കണ്ട, അദ്ദേഹത്തിന്റെ ഭാര്യ നിയോഗിച്ച ഈ സിനിമയുടെ മാർക്കറ്റിങ് കൺസൽറ്റന്റ് ഞങ്ങൾ പദ്ധതിയിട്ടിരുന്ന എല്ലാ പ്രമോഷനൽ പ്ലാനുകളും തള്ളിക്കളഞ്ഞു. ഇതേ ദുരവസ്ഥ തന്നെയാണ് അദ്ദേഹത്തിന്റെ കഴിഞ്ഞ രണ്ടുമൂന്നു സിനിമകളുടെ നിർമാതാക്കൾക്കും സംഭവിച്ചത്. അതുകൊണ്ട് ആരെങ്കിലും ഇതിനെക്കുറിച്ച് തുറന്നുപറയണമെന്ന് തോന്നി
ഒരു നടൻ തന്നെ കോ പ്രൊഡ്യൂസർ ആയ ഒരു സിനിമയിലും ഇത് സംഭവിക്കില്ല. അത്തരത്തിലുള്ള സിനിമയുടെ എല്ലാ ടി വി ഇന്റർവ്യൂകളിലും അവർ ഇരിക്കാറുമുണ്ട്. പുറത്ത് നിന്നൊരു പ്രൊഡ്യൂസർ വരുമ്പോളാണ് പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത്. പദ്മിനിയിലെ നായക നടനെ സംബന്ധിച്ചു 25 ദിവസത്തെ അഭിനയത്തിന് 2.5 കോടി കൈപ്പറ്റിയ ഒരു സിനിമയുടെ പ്രൊമോഷനു പങ്കെടുക്കുന്നതിലും വലുത് യൂറോപ്പിൽ അവധിക്കാലം ആഘോഷിക്കുന്നതിന്റെ സന്തോഷമാണെന്ന് തോന്നുന്നു. സിനിമകൾക്ക് തിയേറ്റർ റൺ കുറയുന്നു എന്നതിന്റെ പേരിൽ വിതരണക്കാരും നിർമ്മാതാക്കളും ശബ്ദമുയർത്തുന്ന ഈ കാലത്ത്, സിനിമകൾക്ക് അർഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നുണ്ടോ എന്നതുമൊരു വലിയ ചിന്തയാണ്. താരങ്ങൾ അഭിനയിക്കുന്ന സിനിമകൾ പ്രൊമോട്ട് ചെയ്യണം എന്നതൊരു കടമ തന്നെയാണ്. ഒരു വർഷം ഇരുന്നുറിനു മുകളിൽ സിനിമകൾ റീലീസ് ആകുന്നിടത്ത് അവർ അഭിനയിക്കുന്ന സിനിമകളിലേക്ക് ജനങ്ങളെ എത്തിക്കേണ്ടതായുണ്ട്. ഇത് സിനിമയാണ് ജനങ്ങളുടെ വിധി തന്നെയാണ് നിങ്ങളുടെ നിലനിൽപ്പ്. സിനിമയുടെ മാജിക്ക് എന്തെന്നാൽ ‘കൺടെന്റ് തന്നെയാണ് എല്ലായിപ്പോഴും വിജയിക്കുക’ എന്നതാണ്.
കുറിപ്പ് ഈ നടന് വേണ്ടി പ്രൊഡ്യൂസർ അസോസിയേഷനിൽ പോരാടിയ എല്ലാ പ്രൊഡ്യൂസർ സുഹൃത്തുക്കളോടും നന്ദി.’
Discussion about this post