ഇസ്ലാമാബാദ്: പബ്ജി പ്രണയകഥയിലെ നായിക സീമ ഹൈദറിനെ തിരിച്ചയച്ചില്ലെങ്കിൽ ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളെല്ലാം ആക്രമിക്കുമെന്ന് ഭീഷണി. കുപ്രസിദ്ധ കൊള്ളക്കാരനായ റാണോ ഷാർ ആണ് ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതിന് പിന്നാലെ പാകിസ്താനിൽ ക്ഷേത്രത്തിന് നേരെ ആക്രമണവും ഉണ്ടായി. സിന്ധിലെ കാഷ്‌മോർ പട്ടണത്തിലെ ഹിന്ദു ക്ഷേത്രത്തിന് നേരെയാണ് മതമൗലികവാദികളുടെ ആക്രമണം. കൊള്ളക്കാർ റോക്കറ്റ് ലോഞ്ചറുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ആയുധധാരികളായ അക്രമികൾ ക്ഷേത്രത്തിൽ അതിക്രമിച്ച് കയറുകയും ക്ഷേത്രം കൊള്ളയടിക്കുകയും ചെയ്തു.
‘ഞങ്ങൾക്ക് ഒരു ആവശ്യം ഉണ്ട്. ഞങ്ങളുടെ പെൺകുട്ടി ഇവിടെ നിന്ന് പോയി. പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് പോയതാണ്. ഡൽഹിയിൽ പോയിട്ടുണ്ട്. ഇത് മനസ്സിലാക്കുക. നമ്മുടെ പെൺകുട്ടിയെ തിരിച്ചയച്ചില്ലെങ്കിൽ ഹിന്ദു ക്ഷേത്രങ്ങൾ എവിടെയുണ്ടോ അവിടെയെല്ലാം ആക്രമിക്കപ്പെടും. ബഹുമാനം പ്രിയപ്പെട്ടതാണെങ്കിൽ, അത് തിരികെ നൽകുകയെന്നായിരുന്നു ഭീഷണി.ഗംഗാ നദിയിൽ കുളിച്ച് ഹിന്ദുമതം സ്വീകരിക്കുമെന്ന് സീമ പറഞ്ഞതോടെ ഭീഷണിയുടെ സ്വരം കടുത്തിരുന്നു.
അതേസമയം കൊള്ളക്കാർ ക്ഷേത്രത്തിന് നേരെ ലോഞ്ചറുകൾ തൊടുത്തുവിടുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. സിന്ധിലെ വർഷത്തിൽ ഒരിക്കൽ മാത്രം തുറന്ന് വിശേഷ പൂജ ചെയ്യുന്ന ക്ഷേത്രമാണ് മതമൗലികവാദികളുടെ ആക്രമണത്തിൽ തകർന്നത്. ക്ഷേത്രത്തിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ കൊള്ളയടിച്ചതായും ഭക്തർ പറയുന്നു. ഒമ്പത് പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്.
സംഭവത്തിന് പിന്നാലെ പ്രദേശത്തെ ഹിന്ദുസമൂഹത്തിന് സംരക്ഷണം ആവശ്യപ്പെട്ട് ആളുകൾ രംഗത്തെത്തി.ആക്രമണം കാഷ്്മോറിലെ ഹിന്ദു സമൂഹത്തിൽ ഭീതിയും പരിഭ്രാന്തിയും സൃഷ്ടിച്ചിട്ടുണ്ട്. ഇവരുടെ ആരാധനാലയങ്ങൾ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടു.
Discussion about this post