ജപ്പാനിലെ സെൻ ബുദ്ധ സമ്പ്രദായത്തിലെ ഗുരുക്കന്മാർ പറഞ്ഞ കഥകളാണ് സെൻ കഥകൾ. വായിച്ച് അർത്ഥം മനസ്സിലാക്കാനോ ഗുണപാഠം മനസ്സിലാക്കാനോ മാത്രമുള്ളതല്ല അവ. അതിലെ ആന്തരികാർത്ഥത്തെപ്പറ്റിയും ആ കഥ കേൾക്കുമ്പോഴുണ്ടാകുന്ന അനുഭവത്തെപ്പറ്റിയും ധ്യാനിക്കാനാണ് ഈ കഥകൾ ഉപയോഗിക്കുന്നത്.
ചിലപ്പോഴിത് വെറും ഗുണപാഠകഥകളായിരിക്കും. എന്നാൽ.പലപ്പോഴും കഥയിലെ ഗുണപാഠം എന്ന് പ്രത്യക്ഷത്തിൽ തോന്നുന്നതിനേക്കാൾ വ്യത്യസ്തമായ മറ്റൊരു ആന്തരികാർത്ഥവും അനുഭൂതിയും മിക്ക കഥകളിലും ഗുപ്തമായുണ്ടാകും.
ഇന്നത്തെ ധ്യാന കഥ
സെൻ ഗുരു ഒരു സത്രത്തിലിരിയ്ക്കുകയായിരുന്നു. രാത്രിയേറെയായി. കോപ്പയിൽ നിന്ന് അൽപ്പാൽപ്പം സാകെ മൊത്തിക്കുടിച്ചുകൊണ്ട് ഗുരു മൗനമായിരുന്നു.
ഒരു യാത്രികൻ കടന്നു വന്നു. പരിചയപ്പെടലിനു ശേഷം ചോദിച്ചു.
“ഈ പട്ടണം എങ്ങനെയുണ്ട്? താമസിക്കാൻ കൊള്ളാവുന്നതാണോ?”
ഗുരു ചോദിച്ചു: “നിങ്ങൾ മുൻപ് താമസിച്ചിരുന്ന സ്ഥലം എങ്ങനെയുണ്ടായിരുന്നു?”
“ഹൊ! ഒന്നും പറയണ്ട. വളരെ മോശപ്പെട്ട സ്ഥലമായിരുന്നു. എല്ലാവർക്കും പരസ്പരം വെറുപ്പ് മാത്രമാണുള്ളത്. സഹകരണമില്ല. മനുഷ്യർക്ക് പരസ്പരവിശ്വാസമില്ല. സ്നേഹമില്ല. കഴിയുമെങ്കിൽ പരസ്പരം പറ്റിക്കുകയും ചെയ്യും. എനിക്കാ സ്ഥലത്തോട് വലിയ വെറുപ്പായിരുന്നു. പലതവണ എവിടേക്കെങ്കിലും മാറിത്താമസിക്കാൻ ശ്രമിച്ചു. അങ്ങനെ ഒരു വിധം രക്ഷപെട്ട് ഇവിടേക്ക് പോന്നതാണ്” യാത്രികൻ മറുപടി പറഞ്ഞു.
“സുഹൃത്തേ ഇവിടേയും അതുപോലെ തന്നെ”. ഗുരു പ്രകടമായ വിഷാദത്തോടെ മറുപടി നൽകി.
മറ്റൊരു യാത്രികൻ കടന്നു വന്നു. ഒരു കോപ്പ സാകേയുമായി അയാളും സംസാരത്തിൽ ഭാഗം കൊണ്ടു. ഇടയ്ക്ക് ഗുരുവിനോട് ചോദിച്ചു
.“ഞാനൊരു പരദേശിയാണ്. ഇവിടേക്ക് താമസം മാറണമെന്ന് കരുതുന്നു. ഈ പട്ടണം എങ്ങനെയുണ്ട്? താമസിക്കാൻ കൊള്ളാവുന്നതാണോ?”
“നിങ്ങൾ മുൻപ് താമസിച്ചിരുന്ന സ്ഥലം എങ്ങനെയുണ്ടായിരുന്നു?” ഗുരു ചോദിച്ചു.
“ഹൊ! എത്ര നല്ല സ്ഥലമായിരുന്നു. മനോഹരമായ ഭൂപ്രകൃതി, കാലാവസ്ഥ…അതിലേറെ, നല്ല സഹകരണമുള്ള സംസ്കൃതചിത്തരായ മനുഷ്യർ. ഒരിക്കലും അവർ നമുക്ക് അപരിചിതരെന്ന് തോന്നിയ്ക്കില്ല.
എപ്പോഴും ആരോടും സഹായം ചോദിക്കാം. എനിക്കവിടുന്ന് പോരാനേ ഇഷ്ടമല്ല. പക്ഷേ എനിക്ക് ഇവിടത്തെ പുതിയ വ്യവസായശാലകളിൽ എനിക്ക് പറ്റുന്ന നല്ല ജോലിയുണ്ട് എന്നറിഞ്ഞ് വന്നതാണ്”
“സുഹൃത്തേ ഇവിടേയും അതുപോലെ തന്നെ”. ഗുരു പ്രകടമായ സന്തോഷത്തോടെ മറുപടി നൽകി.
Discussion about this post