ആധുനിക ഭാരതത്തിൽ ജീവിച്ചിരുന്ന ഏറ്റവും വലിയ ആത്മീയാചാര്യന്മാരിൽ ഒരാളായ നിസർഗ്ഗദത്ത മഹാരാജ് 1897-ൽ മുംബൈയിലാണ് ജനിച്ചത്. മാരുതി ശിവറാം പന്ത് കാംബ്ലി എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല നാമം. മുംബൈയിലെ ഒരു ചെറിയ തെരുവിൽ പലചരക്ക് കട നടത്തിയും ബീഡി തെറുത്തുമായിരുന്നു അദ്ദേഹം ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്നത്.
1933-ൽ സുഹൃത്തായ യശ്വന്ത്റാവു ബാഗ്കർ വഴിയാണ് തന്റെ ഗുരുവായ സിദ്ധരാമേശ്വർ മഹാരാജിനെ കണ്ടുമുട്ടുന്നത്. ഗുരു അദ്ദേഹത്തിന് നൽകിയ ഉപദേശം “നീ നിന്റെ ശരീരമല്ല. നിന്റെയുള്ളിലെ ‘ഞാൻ ഉണ്ട്’ എന്ന ബോധത്തെ മാത്രം മുറുകെ പിടിക്കുക” എന്നതായിരുന്നു. ഈ ഉപദേശം സ്വീകരിച്ച മാരുതി, തന്റെ ഒഴിവുസമയങ്ങളിലെല്ലാം ‘ഞാൻ ഉണ്ട്’ എന്ന ഭാവത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. കുറച്ചു വർഷങ്ങൾക്കുള്ളിൽ അദ്ദേഹം ആത്മസാക്ഷാത്കാരം നേടുകയും ‘നിസർഗ്ഗദത്ത’ (സ്വാഭാവികമായ അവസ്ഥയിൽ സ്ഥിതി ചെയ്യുന്നവൻ) എന്ന പേര് സ്വീകരിക്കുകയും ചെയ്തു.
1981 വരെ മുംബൈയിലെ തന്റെ കടയ്ക്ക് മുകളിലുള്ള ചെറിയ വസതിയിലിരുന്ന് ലോകമെമ്പാടുമുള്ള മുമുക്ഷുക്കൾക്ക് അദ്ദേഹം വിദ്യ പകർന്നു നൽകി. 1981 സെപ്റ്റംബർ എട്ടാം തീയതി ഭൗതിക ശരീരം ഉപേക്ഷിച്ചു.
‘ഞാൻ ഉണ്ട്’ എന്ന ബോധം
ചോദ്യകർത്താവ്: ഉറക്കമുണരുമ്പോൾ ലോകം പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നത് ദൈനംദിന അനുഭവമാണ്. ഇത് എവിടെ നിന്നാണ് വരുന്നത്?
മഹാരാജ്: ഏതെങ്കിലും ഒന്ന് നിലവിൽ വരുന്നതിന് മുമ്പ്, അത് ആരുടെ അടുത്താണോ വരുന്നത് അങ്ങനെയൊരാൾ ഉണ്ടായിരിക്കണം. എല്ലാ പ്രത്യക്ഷപ്പെടലുകളും അപ്രത്യക്ഷമാകലുകളും മാറ്റമില്ലാത്ത, ഏതെങ്കിലും ഒരു പശ്ചാത്തലത്തിന് മേലുള്ള മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്.
ചോ: ഉറക്കമുണരുന്നതിന് മുമ്പ് ഞാൻ അബോധാവസ്ഥയിലായിരുന്നു.
മഹാരാജ്: ഏത് അർത്ഥത്തിൽ? മറന്നുപോയെന്നോ, അതോ അനുഭവിച്ചില്ലെന്നോ? അബോധാവസ്ഥയിലും നിങ്ങൾ അനുഭവിക്കുന്നില്ലേ? അറിവില്ലാതെ നിങ്ങൾക്ക് നിലനിൽക്കാൻ കഴിയുമോ? ഓർമ്മക്കുറവ് നിലനിൽപ്പില്ലായ്മയുടെ തെളിവുമാണോ? നിങ്ങളുടെ തന്നെ നിലനിൽപ്പില്ലായ്മയെക്കുറിച്ച് ഒരു യഥാർത്ഥ അനുഭവമായി നിങ്ങൾക്ക് സംസാരിക്കാൻ കഴിയുമോ? നിങ്ങളുടെ മനസ്സ് നിലനിന്നിരുന്നില്ല എന്ന് പോലും നിങ്ങൾക്ക് പറയാനാവില്ല. ആരെങ്കിലും വിളിച്ചപ്പോൾ നിങ്ങൾ ഉണർന്നില്ലേ? ഉണർന്നപ്പോൾ ‘ഞാൻ ഉണ്ട്’ എന്ന ബോധമല്ലേ ആദ്യം വന്നത്? ഉറക്കത്തിലോ ബോധക്ഷയത്തിലോ പോലും ഏതോ ഒരു ബോധത്തിന്റെ വിത്ത് നിലനിൽക്കുന്നുണ്ടാകണം. ഉണരുമ്പോൾ അനുഭവം ഇങ്ങനെയാണ്: ‘ഞാൻ, ശരീരം, ലോകത്തിൽ’. ഇത് തുടർച്ചയായി സംഭവിക്കുന്നതായി തോന്നാമെങ്കിലും യഥാർത്ഥത്തിൽ ഇതെല്ലാം ഒരേസമയം സംഭവിക്കുന്നതാണ്; ഒരു ലോകത്തിൽ ഒരു ശരീരമുണ്ടെന്ന ഏക ചിന്തയാണത്. ആരോ ഒരാളായിരിക്കാതെ ‘ഞാൻ ഉണ്ട്’ എന്ന ബോധം ഉണ്ടാകാൻ കഴിയുമോ?
ചോ: ഞാൻ എപ്പോഴും ഓർമ്മകളും ശീലങ്ങളുമുള്ള ആരോ ഒരാളാണ്. അതല്ലാത്ത മറ്റൊരു ‘ഞാൻ’ എനിക്കറിയില്ല.
മഹാരാജ്: ഒരുപക്ഷേ മറ്റെന്തോ നിങ്ങളെ അത് അറിയുന്നതിൽ നിന്ന് തടയുന്നുണ്ടാകാം. മറ്റുള്ളവർക്ക് അറിയാവുന്ന ചില കാര്യങ്ങൾ നിങ്ങൾക്ക് അറിയാത്തപ്പോൾ നിങ്ങൾ എന്താണ് ചെയ്യാറുള്ളത്?
ചോ: അവരുടെ നിർദ്ദേശപ്രകാരം ആ അറിവിന്റെ ഉറവിടം ഞാൻ തേടുന്നു.
മഹാരാജ്: നിങ്ങൾ വെറുമൊരു ശരീരമാണോ അതോ മറ്റെന്തെങ്കിലും ആണോ എന്ന് അറിയുന്നത് നിങ്ങൾക്ക് പ്രധാനമല്ലേ? അതോ നിങ്ങൾ ഒന്നുമല്ലേ? നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും … ഭക്ഷണം, വസ്ത്രം, പാർപ്പിടം, കുടുംബം, സുഹൃത്തുക്കൾ, പേര്, പ്രശസ്തി, സുരക്ഷ, അതിജീവനം … ഇവയെല്ലാം നിങ്ങളുടെ ശരീരത്തിന്റെ പ്രശ്നങ്ങളാണെന്ന് നിങ്ങൾ കാണുന്നില്ലേ? നിങ്ങൾ വെറുമൊരു ശരീരമല്ലെന്ന് തിരിച്ചറിയുന്ന നിമിഷം ഇവയ്ക്കെല്ലാം അവയുടെ അർത്ഥം നഷ്ടപ്പെടും.
ചോ: ഞാൻ ശരീരമല്ലെന്ന് അറിയുന്നത് കൊണ്ട് എന്ത് ഗുണമാണുള്ളത്?
മഹാരാജ്: നിങ്ങൾ ശരീരമല്ല എന്ന് പറയുന്നതുപോലും അത്ര ശരിയല്ല. ഒരർത്ഥത്തിൽ നിങ്ങൾ എല്ലാ ശരീരങ്ങളും ഹൃദയങ്ങളും മനസ്സുകളും അതിലപ്പുറവുമാണ്. ‘ഞാൻ ഉണ്ട്’ എന്ന ബോധത്തിലേക്ക് ആഴത്തിൽ ഇറങ്ങുക, നിങ്ങൾ അത് കണ്ടെത്തും. നിങ്ങൾക്ക് നഷ്ടപ്പെട്ടതോ മറന്നുപോയതോ ആയ ഒന്നിനെ നിങ്ങൾ എങ്ങനെ കണ്ടെത്തും? നിങ്ങൾ അത് വീണ്ടും ഓർത്തെടുക്കുന്നത് വരെ മനസ്സിൽ സൂക്ഷിക്കുന്നു. നിലനിൽപ്പിന്റെ ബോധം അഥവാ ‘ഞാൻ ഉണ്ട്’ എന്നതാണ് ആദ്യം ഉയർന്നു വരുന്നത്. അത് എവിടെ നിന്ന് വരുന്നു എന്ന് സ്വയം ചോദിക്കുക, അല്ലെങ്കിൽ ശാന്തമായി അതിനെ നിരീക്ഷിക്കുക. മനസ്സ് ചലിക്കാതെ ‘ഞാൻ ഉണ്ട്’ എന്നതിൽ നിലനിൽക്കുമ്പോൾ, വാക്കുകളാൽ വിവരിക്കാൻ കഴിയാത്തതും എന്നാൽ അനുഭവിക്കാൻ കഴിയുന്നതുമായ ഒരു അവസ്ഥയിലേക്ക് നിങ്ങൾ പ്രവേശിക്കുന്നു. നിങ്ങൾ ചെയ്യേണ്ടത് വീണ്ടും വീണ്ടും ശ്രമിക്കുക എന്നത് മാത്രമാണ്. ‘ഞാൻ ഉണ്ട്’ എന്ന ബോധം എപ്പോഴും നിങ്ങളോടൊപ്പമുണ്ട്, നിങ്ങൾ അതിനോട് പല കാര്യങ്ങളും … ശരീരം, വികാരങ്ങൾ, ചിന്തകൾ, ആശയങ്ങൾ, സമ്പാദ്യങ്ങൾ എന്നിങ്ങനെ … കൂട്ടിച്ചേർത്തിരിക്കുന്നു എന്ന് മാത്രം. ഈ സ്വയം തിരിച്ചറിയലുകളെല്ലാം തെറ്റായ പാതയിലേക്കുള്ളതാണ്. അവ കാരണം നിങ്ങൾ അല്ലാത്ത ഒന്നിനെ നിങ്ങളാണെന്ന് നിങ്ങൾ കരുതുന്നു.
ചോ: എങ്കിൽ ഞാൻ ആരാണ്?
മഹാരാജ്: നിങ്ങൾ എന്തല്ല എന്ന് അറിഞ്ഞാൽ മാത്രം മതി. നിങ്ങൾ എന്താണെന്ന് അറിയേണ്ടതില്ല. കാരണം, അറിവ് എന്നാൽ ഇതിനകം അറിയപ്പെടുന്ന കാര്യങ്ങളെക്കുറിച്ചുള്ള വിവരണമോ സങ്കൽപ്പമോ ആണെന്നിരിക്കെ, സ്വയം അറിയുക എന്നൊന്നില്ല. കാരണം നിങ്ങൾ എന്താണോ അതിനെ വിവരിക്കാൻ കഴിയില്ല, നിഷേധത്തിലൂടെ മാത്രമേ അതിനെ അറിയാൻ കഴിയൂ. ‘ഞാൻ ഇതല്ല, ഞാൻ അതല്ല’ എന്ന് മാത്രമേ നിങ്ങൾക്ക് പറയാൻ കഴിയൂ. ‘ഇതാണ് ഞാൻ’ എന്ന് അർത്ഥവത്തായി പറയാൻ കഴിയില്ല. ‘ഇത്’ എന്നോ ‘അത്’ എന്നോ നിങ്ങൾക്ക് ചൂണ്ടിക്കാണിക്കാൻ കഴിയുന്നത് നിങ്ങളായിരിക്കാൻ കഴിയില്ല. തീർച്ചയായും നിങ്ങൾക്ക് മറ്റൊന്ന് ആകാൻ കഴിയില്ല. നിങ്ങൾക്ക് ഇന്ദ്രിയങ്ങളാൽ അറിയാനോ സങ്കൽപ്പിക്കാനോ കഴിയുന്ന ഒന്നല്ല നിങ്ങൾ. എന്നിട്ടും, നിങ്ങളില്ലാതെ ഇന്ദ്രിയാനുഭവങ്ങളോ സങ്കൽപ്പങ്ങളോ സാധ്യമല്ല. ഹൃദയം അനുഭവിക്കുന്നതും മനസ്സ് ചിന്തിക്കുന്നതും ശരീരം പ്രവർത്തിക്കുന്നതും നിങ്ങൾ നിരീക്ഷിക്കുന്നു; നിങ്ങൾ നിരീക്ഷിക്കുന്ന കാര്യങ്ങളല്ല നിങ്ങൾ എന്ന് ആ നിരീക്ഷണ പ്രവർത്തനം തന്നെ കാണിച്ചുതരുന്നു. നിങ്ങളില്ലാതെ ഇന്ദ്രിയാനുഭവങ്ങളോ മറ്റോ ഉണ്ടാകുമോ? ഒരു അനുഭവം അത് തന്റേതാണെന്ന് പ്രഖ്യാപിക്കാൻ ആരോ ഒരാൾ ഉണ്ടായിരിക്കണം. ഒരു അനുഭവസ്ഥനില്ലാതെ അനുഭവം യാഥാർത്ഥ്യമല്ല. അനുഭവത്തിന് യാഥാർത്ഥ്യം നൽകുന്നത് അനുഭവസ്ഥനാണ്. നിങ്ങൾക്ക് ലഭിക്കാത്ത ഒരനുഭവം കൊണ്ട് നിങ്ങൾക്ക് എന്ത് പ്രയോജനമാണുള്ളത്?
ചോ: ഒരു അനുഭവസ്ഥൻ എന്ന ബോധം, അതായത് ‘ഞാൻ ഉണ്ട്’ എന്നത് തന്നെ ഒരു അനുഭവമല്ലേ?
മഹാരാജ്: തീർച്ചയായും, അനുഭവപ്പെടുന്നതെല്ലാം ഒരു അനുഭവമാണ്. ഓരോ അനുഭവത്തിലും അത് അനുഭവിക്കുന്ന ഒരാൾ ഉദിക്കുന്നു. ഓർമ്മയാണ് തുടർച്ചയുണ്ടെന്ന മിഥ്യാധാരണ ഉണ്ടാക്കുന്നത്. യാഥാർത്ഥ്യത്തിൽ ഓരോ അനുഭവത്തിനും അതിന്റേതായ അനുഭവസ്ഥനുണ്ട്. തുടർച്ചയായ അസ്തിത്വത്തിന്റെ തോന്നൽ ഉണ്ടാകുന്നത് അനുഭവസ്ഥന്റെയും അനുഭവത്തിന്റെയും മൂലമായ ഈ പൊതുവായ ഘടകം കാരണമാണ്. അസ്തിത്വവും തുടർച്ചയും ഒന്നല്ല. ഓരോ പൂവിനും അതിന്റേതായ നിറമുണ്ടെങ്കിലും എല്ലാ നിറങ്ങളും ഒരേ പ്രകാശത്താലാണ് ഉണ്ടാകുന്നത് എന്നതുപോലെ, വിഭജിക്കപ്പെടാത്തതും അദൃശ്യവുമായ ബോധത്തിൽ പല അനുഭവസ്ഥരും പ്രത്യക്ഷപ്പെടുന്നു, ഓരോരുത്തരും ഓർമ്മയിൽ വേറിട്ടവരും എന്നാൽ സത്തയിൽ ഒന്നായവരുമാണ്. ഈ സത്തയാണ് എല്ലാ അനുഭവങ്ങളുടെയും വേരും അടിസ്ഥാനവും കാലാതീതവും ഇടമില്ലാത്തതുമായ ‘സാധ്യത’യും.
ചോ: ഞാൻ അത് എങ്ങനെ കണ്ടെത്തും?
മഹാരാജ്: നിങ്ങൾ അത് കണ്ടെത്തേണ്ടതില്ല, കാരണം നിങ്ങൾ അതുതന്നെയാണ്. നിങ്ങൾ ഒരു അവസരം നൽകിയാൽ അത് നിങ്ങളെ കണ്ടെത്തും. അസത്യത്തോടുള്ള നിങ്ങളുടെ മമത ഉപേക്ഷിക്കുക, അപ്പോൾ സത്യം വേഗത്തിലും സുഗമമായും സ്വയം വെളിപ്പെടും. നിങ്ങൾ ഇത് ചെയ്യുകയാണെന്നോ അത് ചെയ്യുകയാണെന്നോ ഉള്ള സങ്കൽപ്പം അവസാനിപ്പിക്കുക, അപ്പോൾ എല്ലാറ്റിന്റെയും ഉറവിടവും ഹൃദയവും നിങ്ങളാണെന്ന തിരിച്ചറിവ് നിങ്ങളിൽ ഉദിക്കും. ഇതിനോടൊപ്പം വലിയ സ്നേഹം വരും. അത് വെറുമൊരു തിരഞ്ഞെടുപ്പോ താൽപ്പര്യമോ ബന്ധനമോ അല്ല, മറിച്ച് എല്ലാറ്റിനെയും സ്നേഹത്തിന് പാത്രമാക്കുകയും അർഹമാക്കുകയും ചെയ്യുന്ന ഒരു ശക്തിയാണത്.
(നിസദർഗദത്ത മഹാരാജിന്റെ സംഭാഷണങ്ങൾ ക്രോഡീകരിച്ച ‘ഐ ആം ദാറ്റ്’ (I Am That) എന്ന പുസ്തകത്തിലെ ഒരു ഭാഗം)












