തിരുവനന്തപുരം: മറുനാടൻ മലയാളി ഓൺലൈനിനെതിരായ പ്രതികാര നടപടികളിൽ പങ്കു ചേർന്ന് തിരുവനന്തപുരം നഗരസഭയും. തിരുവനന്തപുരത്തെ ഓഫീസ് പൂട്ടണമെന്ന് നഗരസഭ നോട്ടീസ് നൽകി. ഏഴ് ദിവസത്തിനുള്ളിൽ ഓഫീസ് പൂട്ടണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ഈ മാസം 10 ാം തീയതി പുറത്തിറക്കിയ നോട്ടീസ് ഇന്ന് പരസ്യമാവുകയായിരുന്നു.
ഓഫീസ് നിൽക്കുന്ന കെട്ടിടത്തിൽ അനധികൃതമായി മാറ്റങ്ങൾ വരുത്തിയെന്നും ഓഫീസ് പ്രവർത്തിക്കുന്നത് നഗരസഭയുടെ നിയമങ്ങൾ ലംഘിച്ചാണെന്നും ആരോപിച്ചാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഏഴ് ദിവസത്തിനകം ഓഫീസിലെ പ്രവർത്തനം നിർത്തി രേഖാമൂലം അറിയിക്കണമെന്നും അല്ലാത്തപക്ഷം നഗരസഭ അടച്ചുപൂട്ടുമെന്നും മുന്നറിയിപ്പുണ്ട്.
പട്ടത്തെ ഫ്‌ളാറ്റിലെ ആറാം നിലയിലാണ് മറുനാടൻ മലയാളി ഓഫീസ് പ്രവർത്തിക്കുന്നത്. മറുനാടൻ മലയാളിയുടെ വിശദീകരണം തള്ളിയാണ് നഗരസഭ ഹെൽത്ത് വിഭാഗം നോട്ടീസ് നൽകിയിരിക്കുന്നത്.
അതേസമയം, മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയക്കെതിരെ വീണ്ടും പോലീസ് കേസെടുത്തു. ബി.എസ്.എൻ.എല്ലിന്റെ പേരിൽ വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് കേസ്. ഡൽഹി സ്വദേശിയും മലയാളിയുമായ രാധാകൃഷ്ണൻ നൽകിയ പരാതിയിലാണ് തൃക്കാക്കര പോലീസ് കേസെടുത്തത്.
Discussion about this post