ഇന്ത്യയും യുഎയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾക്ക് പ്രാദേശിക കറൻസികൾ ഉപയോഗിക്കാനാകുന്നത് ഇന്ത്യക്ക് ഗുണം ചെയ്യുമോ എന്നാണ് സാമ്പത്തിക രംഗം പരിശോധിക്കുന്നത്. ദേശീയ കറൻസികൾ ഉപയോഗിക്കുന്നതിനുള്ള പുതിയ ധാരണാപത്രം ഡോളറിനേക്കാൾ രൂപയുടെയും ദിർഹത്തിൻറെയും ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.വലിയ ഊർജ വിതരണ കേന്ദ്രമായ യുഎഇയിൽ നിന്നുള്ള എണ്ണയുടെയും മറ്റ് ചരക്കുകളുടെയും ഇറക്കുമതിക്ക് പണം നൽകാൻ ഇന്ത്യക്ക് ഈ സംവിധാനം ഉപയോഗിക്കാനുമാകും.
പുതിയ നടപടി ഇരുവിഭാഗങ്ങൾക്കുമിടയിലുള്ള നിക്ഷേപങ്ങളും പണമയക്കലും പ്രോത്സാഹിപ്പിക്കുമെന്നതാണ് മറ്റൊരു ഗുണം. ഇന്ത്യ നിലവിൽ യുഎഇയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ചെയ്യുന്നത് ഡോളറിലാണ്. മുൻപ് പണം ഡോളറിലേക്ക് മാറ്റിയ ശേഷമാണ് ഇടപാടുകൾ പൂർത്തിയാക്കിയിരുന്നത്. പുതിയ ധാരണാപത്രം രംഗത്ത് വരുന്നതോടെ ഏത് കറൻസിയിൽ വ്യാപാരം നടത്തണമെന്ന് വ്യാപാരികൾക്ക് തീരുമാനിക്കാൻ ആകും.
പുതിയ ധാരണാപത്രത്തിന് കീഴിൽ, യുഎഇയുടെ തൽക്ഷണ പേയ്‌മെൻറ് പ്ലാറ്റ്‌ഫോം യുഎഇ സ്വിച്ചുമായി റുപേ സ്വിച്ച് യുപിഐ സംവിധാനം ബന്ധിപ്പിക്കുന്നതിന് രണ്ട് കേന്ദ്ര ബാങ്കുകളും സഹകരിക്കും. തുക കൈമാറുമ്പോൾ കറൻസി വിനിമയത്തിന് ഈടാക്കിയിരുന്ന അധിക നിരക്കും നൽകേണ്ടതില്ല.എല്ലാ കറൻറ് അക്കൗണ്ട് ഇടപാടുകളും അനുവദനീയമായ മൂലധന അക്കൗണ്ട് ഇടപാടുകളും കരാറിൽ ഉൾക്കൊണ്ടിട്ടുണ്ട് എന്നത് കൂടുതൽ നേട്ടമാകും.
കയറ്റുമതി രംഗത്ത് പ്രവർത്തിക്കുന്നവരെയും ഇറക്കുമതി രംഗത്ത് പ്രവർത്തിക്കുന്നവരെയും അവരുടെ ആഭ്യന്തര കറൻസികളിൽ പണമടയ്ക്കാൻ പുതിയ കരാർ സഹായിക്കുന്നതോടെ രൂപ- ദിർഹം ഫോറിൻ എക്സ്ചേഞ്ച് വിപണി വികസിക്കുകയും ചെയ്യും. പ്രാദേശിക കറൻസികളുടെ ഉപയോഗവും യുപിഐ പെയ്മൻറ് സംവിധാനവും യുഎഇയിലെ ഇന്ത്യക്കാർക്ക് നാട്ടിലേക്ക് പണമയയ്ക്കുന്നതുൾപ്പെടെയുള്ള ഇടപാട് ചെലവുകളും സമയവും കുറയ്ക്കും. 2022-23 ൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 8450 കോടി ഡോളറായിരുന്നു
Discussion about this post