തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പൊതുഅവധി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചാണ് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചത്. രണ്ട് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണത്തിനും സർക്കാർ ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇന്ന് പുലർച്ചെ നാലരയോടെയായിരുന്നു ഉമ്മൻ ചാണ്ടി അന്തരിച്ചത്. 79 വയസ്സായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം.
അർബുദ ബാധിതനായിരുന്നു. ഇതേ തുടർന്ന് ചികിത്സ സംബന്ധിച്ച ആവശ്യങ്ങൾക്കായി ബംഗളൂരുവിൽ ആയിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം കുറഞ്ഞിരുന്നു. ഇതേ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉമ്മൻ ചാണ്ടിയുടെ മരണ വാർത്ത മകനാണ് സ്ഥിരീകരിച്ചത്.
കോട്ടയം ജില്ലയിലെ കുമരകത്ത് 1943ലായിരുന്നു ഉമ്മൻ ചാണ്ടിയുടെ ജനനം. പിതാവ് കെ. ഒ ഉമ്മൻ. മാതാവ് ബേബി ചാണ്ടി. സ്‌കൂൾ കാലഘട്ടത്തിൽ തന്നെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച വ്യക്തിയായിരുന്നു അദ്ദേഹം. പുതുപ്പള്ളി സെന്റ് ജോർജ് സ്‌കൂളിൽ പഠിക്കുമ്പോൾ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് ആയിരുന്നു അദ്ദേഹം.
2004 ലായിരുന്നു ഉമ്മൻ ചാണ്ടി ആദ്യം മുഖ്യമന്ത്രിയാകുന്നത്. 2006 വരെ മുഖ്യമന്ത്രിയായി. ഇതിന് ശേഷം തുടർന്ന് അഞ്ച് വർഷം പ്രതിപക്ഷ നേതാവായ അദ്ദേഹം 2011 ൽ നടന്ന തിരഞ്ഞെടുപ്പിൽ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുകയായിരുന്നു.
Discussion about this post