വിശ്വാമിത്രനുമായി വിദേഹ രാജ്യത്തേക്ക് പോകുന്നവഴിയായിരുന്നു ഗൗതമാശ്രമം. മുനി പത്നിയായ അഹല്യ മുനിശാപത്താൽ കരിങ്കല്ലായി കിടക്കുന്നത് ഇവിടെയാണ് ..
രാമാ നിന്റെ പാദസ്പർശമുണ്ടായാലേ അഹല്യക്ക് ശാപമോചനം ലഭിക്കൂ..നീയത് ചെയ്യണം .വിശ്വാമിത്രൻ പറഞ്ഞു.
ശ്രീരാമൻ തപോഭൂമിയിലെത്തി. രാമന്റെ പാദസ്പർശത്താൽ കരിങ്കല്ലായിക്കിടന്ന അഹല്യക്ക് മോക്ഷം ലഭിച്ചു. ശ്രീരാമൻ മുനിപത്നിയുടെ കാൽ തൊട്ടു വന്ദിച്ചു .രാമനെ അനുഗ്രഹിച്ച ശേഷം ഭർത്താവായ ഗൗതമനൊന്നിച്ച് കഴിയാൻ അഹല്യ യാത്രയായി.
അവർ ഗംഗ കടന്നു . മിഥിലാപുരിയിലെത്തി,മിഥിലാപുരിയിലെ രാജാവ് ജനകൻ . അദ്ദേഹമാണ് ധനുർയാഗം നടത്തുന്നത്. ശ്രീമഹാദേവന്റെ വില്ല് ത്രയ്യംബകമാണ് പ്രദർശിപ്പിക്കുന്നത്.
ജനകൻ വിശ്വാമിത്രനോട് ചോദിച്ചു. ആരാണീ വീരന്മാർ ?ഇത് ദശരഥ പുത്രന്മാരായ രാമനും ലക്ഷ്മണനുമാണ് . പരമേശ്വരന്റെ വില്ല് കാണാൻ ആഗ്രഹമുണ്ട് . അതിനു വന്നതാണ്.
ശരി .. ആരവിടെ വില്ല് കൊണ്ടു വരൂ.. ജനകൻ കൽപ്പിച്ചു.അതാ വരുന്നു അയ്യായിരം ആളുകൾ ചുമന്ന് ശിവഭഗവാന്റെ വില്ല് ത്രയ്യംബകം.
ഇതെനിക്കെടുക്കാമോ , വില്ല് കുലയ്ക്കാമോ .. രാമൻ സംശയം ചോദിച്ചു..
ആകാമെന്നായി വിശ്വാമിത്രൻ.
ചെറുപുഞ്ചിരിയോടെ ശ്രീരാമൻ വില്ലിനടുത്തേക്ക് .. ഒരു നിമിഷം വില്ലിനെ നമസ്കരിച്ച് എടുത്തു വില്ല് കുലച്ചു..
ഇടിവെട്ടുന്നതു പോലെ ഭയങ്കരമായ ശബ്ദം . എല്ലാരും അന്ധാളിച്ചു.
വില്ല് ഒടിഞ്ഞിരിക്കുന്നു.ജനകൻ ഓടിയെത്തി . ശ്രീരാമചന്ദ്രനെ കെട്ടിപ്പിടിച്ചു
വില്ലെടുത്ത് കുലയ്ക്കുന്ന വീരന് മകളെ വിവാഹം കഴിച്ചു നൽകുമെന്നാണ് തീരുമാനിച്ചിരുന്നത് ..എന്റെ മകൾ ജാനകി ഇനി അങ്ങേയ്ക്കുള്ളതാണ്..
സുന്ദരിയായ സീതാദേവി പരിചാരകർക്കൊപ്പം കടന്നു വന്നു ..ആദ്യം കടാക്ഷം , പിന്നീട് വരണമാല..
ശ്രീരാമന്റെ സീതാപരിഗ്രഹം മംഗളമായി..
എങ്കിൽ പിന്നെ വീട്ടുകാരെ അറിയിക്കേണ്ടേ ? വേണം .. അപ്പോൾ തന്നെ ദശരഥനെ അറിയിക്കാൻ ദൂതന്മാർ പോയി..ദശരഥനും ഭാര്യമാരും കുടുംബവും എത്തി..എനിക്ക് നാലു പുത്രിമാരാണ് . അങ്ങേക്ക് നാലു പുത്രന്മാരും.. എങ്കിൽ പിന്നെ എല്ലാവരുടേയും വിവാഹം ഒരുമിച്ചായിക്കൂടെ . ജനകന്റെ ചോദ്യം.സന്തോഷമേയുള്ളൂവെന്ന് ദശരഥൻ..
ശ്രീരാമൻ സീതയെ കല്യാണം കഴിച്ചു. ലക്ഷ്മണൻ ഊർമ്മിളയെയും ഭരതൻ മാണ്ഡവിയെയും, ശത്രുഘ്നൻ ശ്രുതകീർത്തിയെയും വിവാഹം കഴിച്ചു.
ദശരഥനും മക്കളും മരുമക്കളും സംഘവും അയോദ്ധ്യയിലേക്ക് പുറപ്പെട്ടു. പോകുന്ന വഴി ദുർന്നിമിത്തങ്ങൾ കണ്ടു തുടങ്ങി. ദശരഥൻ പരിഭ്രാന്തനായി.. വസിഷ്ഠനരികിലേക്ക് ഓടിയെത്തി..
പരിഭ്രമിക്കണ്ട രാജാവേ.. എല്ലാം മംഗളമാകും..
വസിഷ്ഠൻ പറഞ്ഞു.
പെട്ടെന്നതാ പരമേശ്വര ശിഷ്യനായ പരശുരാമൻ വഴി തടഞ്ഞ് മുൻപിൽ.. വലിയൊരു മഴു കൂടെത്തന്നെയുണ്ട്..
നല്ല ദേഷ്യത്തിലാണ് . പരമശിവന്റെ വില്ലേതോ രാമൻ ഒടിച്ചുവെന്നറിഞ്ഞ് വന്നതാണ് .. ഗുരുവിന്റെ വില്ല് ഒടിക്കാൻ ശക്തിയുള്ളവൻ അതാര് ?. ഞാനല്ലാതെ വേറൊരു രാമനോ ഈ ലോകത്ത് ?
ആരാണീ രാമൻ ? ഭാർഗ്ഗവരാമൻ ചോദിച്ചു..
ശ്രീരാമചന്ദ്രൻ ചിരിച്ചു കൊണ്ട് മുന്നോട്ടു വന്നു ..
ഞാനാണ്..
ഓഹോ .. നീയാണല്ലേ അത് . നീ ക്ഷത്രിയനാണെങ്കിൽ നിൽക്ക് ഒരു നിമിഷം . എന്നോട് യുദ്ധം ചെയ്തിട്ട് പോയാൽ മതി . നീ വലിയ വില്ലാളിയാണെന്നാണല്ലോ വയ്പ് . നമുക്കൊന്ന് നോക്കാം .. അതല്ലെങ്കിൽ പിന്നെ നീ മറ്റൊരു കാര്യം ചെയ്യണം ..
എന്റെ കയ്യിലുണ്ടൊരു വില്ല് .. വൈഷ്ണവം ..നിനക്ക് പറ്റുമെങ്കിൽ അതൊന്നെടുത്ത് കുലയ്ക്കൂ .. ഇല്ലെങ്കിൽ നിന്നോട് യുദ്ധം ചെയ്യും ഞാൻ സംശയമില്ല..
പരശുരാമൻ പറഞ്ഞു നിർത്തി .. അന്തരീക്ഷം ആകെയൊന്നു മാറി.. അന്ധകാരമായി എങ്ങും . ദശരഥനും അമ്മമാരും ആകെ പേടിച്ചു . ലോകം ഇനിയെന്ത് സംഭവിക്കുമെന്ന് ചിന്തിച്ച് പരിഭ്രാന്തരായി..
രാമൻ പറഞ്ഞു ..
അല്ലയോ മഹാനുഭാവാ.. നിങ്ങളെപ്പോലെയുള്ളവർ എന്നെപ്പോലുള്ള ബാലന്മാരോട് ഇങ്ങനെ പറയുന്നത് ശരിയാണോ.. ഞങ്ങൾക്ക് മറ്റാരെയാണ് ആശ്രയിക്കാൻ കഴിയുന്നത് .
അന്തകാന്തകനായ ഭഗവാൻ പരമശിവൻ പോലും അങ്ങയുടെ തീരുമാനത്തെ ധിക്കരിക്കാൻ അശക്തനാണ്..എന്തായാലും ഞാനൊന്നു നോക്കാം .. വില്ലെടുത്ത് കുലയ്ക്കാൻ കഴിയില്ലെങ്കിൽ എന്നോട് ക്ഷമിക്കണം..
ശ്രീരാമൻ പരശുരാമനോട് വില്ലു വാങ്ങി ..
എടുത്തു , ഉയർത്തി അമ്പെടുത്തു കുലച്ചു , ചിരിച്ചു കൊണ്ട് പരശുരാമനോട് പറഞ്ഞു ..
പ്രഭോ എന്റെ ബാണം നിഷ്ഫലമാകില്ല .. ലക്ഷ്യം പറഞ്ഞു തന്നാലും ..
പരശുരാമന് കാര്യം ഓർമ്മവന്നു.. ഈ രാമൻ ചില്ലറക്കാരനല്ല .. മഹാവിഷ്ണുവിന്റെ അവതാരമാണ്..
നമസ്കരിച്ചു അപ്പോൾ തന്നെ .. അമ്പ് തന്റെ അഹങ്കാരത്തെ ശമിപ്പിക്കട്ടെ എന്ന് പറഞ്ഞു . തപസ് ചെയ്യാനായി പരശുരാമൻ പോയി..
എല്ലാവർക്കും ആശ്വാസമായി.. യാത്ര അയോദ്ധ്യയിൽ എത്തി ..
കുറച്ചു കാലം കഴിഞ്ഞു .. ദശരഥൻ ആലോചിച്ചു ..
വയസ്സായി .. രാജ്യകാര്യങ്ങൾ നോക്കാൻ മൂത്തമകനായ ശ്രീരാമൻ പ്രാപ്തനുമായി .. യുവരാജാവായി അഭിഷേകം ചെയ്യണം .. അതിനുള്ള വഴികൾ ആലോചിച്ചു..
മന്ത്രിയായ സുമന്ത്രരോട് കാര്യം പറഞ്ഞു , വസിഷ്ഠനോട് ആലോചിച്ചു . ഉടൻ തന്നെ ശ്രീരാമാഭിഷേകം നടത്തണമെന്ന് തീരുമാനിച്ചു.,..
ജനങ്ങൾ സന്തോഷിച്ചു… എല്ലാവരും ശ്രീരാമചന്ദ്രന്റെ രാജ്യാഭിഷേകത്തിനായി കാത്തിരുന്നു..
അഭിഷേകത്തിനുള്ള ഒരുക്കങ്ങളായി.. ഗോപുരങ്ങളും കൊട്ടാരങ്ങളും അലങ്കരിച്ചു.. അയോദ്ധ്യയിലെങ്ങും ഉത്സവത്തിന്റെ അന്തരീക്ഷം
ദശരഥ പത്നി കൈകേയിയുടെ പരിചാരികയായ മന്ഥര ആഘോഷങ്ങൾ കണ്ട് അന്വേഷിച്ചു..
എന്താണ്… അയോധ്യയിൽ നാളെ എന്താണ് വിശേഷം..
ശ്രീരാമന്റെ അഭിഷേകമാണ്.. നാളെ
ആരോ പറഞ്ഞു..
മന്ഥര നിന്നും നടന്നും ഓടിയും കൈകേയിക്കരികിലെത്തി…
മരമണ്ടീ… ഇങ്ങനെ കിടന്നോ .. നാളെ കൗസല്യയുടെ പുത്രൻ രാമനെ യുവരാജാവായി അഭിഷേകം ചെയ്യുന്നു.. നിന്റെ മകൻ വെറും സേനാപതി
മന്ഥര നിലവിളിക്കും പോലെ പറഞ്ഞു..
ആഹാ നല്ല വാർത്ത..കൈകേയി സന്തോഷിച്ചു.. .. അപ്പോൾ തന്നെ മുത്തുമാല ഒരെണ്ണം ഊരി മന്ഥരക്ക് കൊടുത്തു..
മന്ഥര പറഞ്ഞു…
ഇത് സന്തോഷ വാർത്തയല്ല.. കൗസല്യ തനയൻ രാജാവായാൽ നിന്റെ ഗതി അധോഗതി..
കൈകേയി മന്ഥരയെ വഴക്ക് പറഞ്ഞു..
എന്തേ നിനക്ക് ഭ്രാന്താണോ.. നീയെന്തൊക്കെയാണ് പറയുന്നത്..രാമൻ തന്നെയാണ് അതിനർഹൻ.. ഭരതനേക്കാൾ എന്നോട് സ്നേഹം അവനാണ്..
മന്ഥര നിർത്താൻ ഭാവമില്ലായിരുന്നു…
രാമനങ്ങനെയാകാം.. എന്നാൽ കൗസല്യയാണ് അടുത്ത രാജമാതാവ്.. നിന്റെ അവസ്ഥ എന്താകും.. ആലോചിക്ക് മണ്ടീ…
ഇത്തവണ , പറഞ്ഞത് ഏറ്റു… കൈകേയി ആലോചനയിലായി…
കാര്യം നടക്കുമെന്ന് മനസിലാക്കി മന്ഥര ഉപായം പറഞ്ഞു കൊടുത്തു..
രാജാവ് നിനക്ക് പണ്ട് രണ്ടു വരം തന്നില്ലേ.. അതിപ്പോൾ ചോദിക്കണം.. ഒന്ന് ഭരതനെ യുവരാജാവാക്കണം.. രാമൻ പതിനാല് വർഷം കാട്ടിൽ പാർക്കണം..
കൈകേയി അന്തപുരത്തിൽ പോയി.. ഭക്ഷണം നിഷേധിച്ച് കണ്ണീർ വാർത്ത് കിടപ്പായി..
വിവരം ദശരഥനറിഞ്ഞു…. കാര്യം എന്തെന്ന് മനസിലാകാതെ ഓടിയെത്തി…
പ്രിയേ.. നിനക്കെന്ത് പറ്റി.. എന്ത് വേണം നിനക്ക്.. നീ എന്താഗ്രഹിച്ചാലും നടത്തിത്തരുമല്ലോ.. ഇങ്ങനെ വിഷമിക്കരുത്…
ഉറപ്പ് കിട്ടിയ കൈകേയി സന്തോഷിച്ചു… പെട്ടെന്ന് തന്നെ കാര്യം പറഞ്ഞു..
എന്റെ മകനെ യുവരാജാവാക്കണം.. രാമൻ പതിനാലു വർഷം കാട്ടിൽ പാർക്കണം..
ദശരഥൻ ബോധം കെട്ടുവീണു…
ഉണർന്നപ്പോൾ കഠിനമായ വാക്കുകൾ കൈകേയിക്കെതിരെ പ്രയോഗിച്ചു. കരഞ്ഞു.. പൊട്ടിത്തെറിച്ചു…
കൈകേയി ഇളകിയില്ല…
നിന്റെ മകനെ യുവരാജാവാക്കാം.. രാമൻ വനത്തിനു പോകണോ… അവനില്ലെങ്കിൽ ഞാൻ മരിക്കും… ഇത്ര ക്രൂരയാകരുത്…
ദശരഥൻ കണ്ണീർ വാർത്ത് പറഞ്ഞു..
കൈകേയിക്ക് ഒരു മനസലിവും ഉണ്ടായില്ല.
ദശരഥൻ അന്തപ്പുരം വിട്ടിറങ്ങി… വസിഷ്ഠനെ വിളിച്ചു.. സുമന്ത്രരോട് കാര്യം പറഞ്ഞു.. എല്ലാവരും ആകെ വിഷമത്തിലായി..
ശ്രീരാമൻ അച്ഛനെ കാണാനെത്തി…
രാമനെ കണ്ടതും പിതാവ് വീണ്ടും കണ്ണീർ വാർത്ത് തുടങ്ങി.. കെട്ടിപ്പിടിച്ച് എന്തൊക്കെയോ പുലമ്പി…
രാമന് ഒന്നും മനസിലായില്ല…
കാര്യം അറിയാൻ കൈകേയി മാതാവിനെ കണ്ടു..
കൈകേയി കാര്യം പറഞ്ഞു…
ഇത്രയേ ഉള്ളോ എന്ന് രാമൻ…
കൈകേയിക്ക് സന്തോഷമായി….
രാമൻ തിരിച്ചു വന്ന് അച്ഛനെ കണ്ടു… ആശ്വസിപ്പിച്ചു.. അച്ഛൻ വിഷമിക്കരുത്… ഞാനിതാ കാട്ടിലേക്ക് പോകുന്നു… നാളെത്തന്നെ ഭരതനെ യുവരാജാവാക്കി അഭിഷേകം ചെയ്യണം..
ദശരഥൻ വീണ്ടും ബോധം കെട്ടുവീണു..
എല്ലാം കണ്ടു നിന്ന ലക്ഷ്മണൻ കോപിച്ച് അച്ഛനേയും കൈകേയി അമ്മയേയും ഭർത്സിച്ചു…
രാമൻ അനുജനെ തടഞ്ഞു.. ഉപദേശം കൊടുത്തു…
വഴിയാത്രക്കാർ പെരുവഴിയമ്പലത്തിൽ ഒരുമിച്ച് കൂടുന്നതു പോലെയാണ് ജീവിതം.. ഇതെല്ലാം അസ്ഥിരമാണ്.. ഒന്നും ശാശ്വതമല്ല… നിന്റെയീ കോപം അറിവില്ലായ്മ കൊണ്ടാണ്… ഇതടക്കൂ… നല്ലതല്ല..
ലക്ഷ്മണൻ ഒതുങ്ങി…
നേരം പുലർന്നു…
ശ്രീരാമൻ കാട്ടിലേക്ക് പോകാൻ തയ്യാറായി.. അമ്മയെ കണ്ടു വന്ദിച്ചു.. കാര്യമറിഞ്ഞ് കൗസല്യ ദേവി കോപിച്ചു.
അച്ഛൻ കാട്ടിൽ പോകാൻ പറഞ്ഞെങ്കിൽ നാടു വാഴാൻ അമ്മ ആജ്ഞാപിക്കുന്നു .. എന്ന് പറഞ്ഞു..
രാമൻ തടഞ്ഞു… അച്ഛൻ കൊടുത്ത വാക്കും അച്ഛന് ഞാൻ കൊടുത്ത വാക്കും പാഴാകാൻ പാടില്ല അമ്മേ.. ക്ഷമിക്കു..
കൗസല്യ പുത്രനെ ഓർത്ത് വാവിട്ട് നിലവിളിച്ചു..
രാമൻ സീതാദേവിക്കരികിലെത്തി… ഏത് പാതാളത്തിലേക്ക് പോയാലും ഞാനുമുണ്ടെന്ന് സീത. രാമന്റെ ആശ്വാസ വാക്കുകൾ കേൾക്കാൻ തയ്യാറായില്ല അവൾ…. തന്നെക്കൂടാതെ പോയാൽ ചത്തു കളയുമെന്ന് പ്രഖ്യാപിച്ചു..
രാമൻ വഴങ്ങി… വൈദേഹി പോന്നോളൂ എന്ന് പറയേണ്ടി വന്നു..
പ്രാണപ്രിയനായ ലക്ഷ്മണനും കൂടെ പോകാൻ വാശി പിടിച്ചു.. രാമൻ അവസാനം സമ്മതിച്ചു
രാമനും സീതയും ലക്ഷ്മണനും കാട്ടിലേക്ക് പോകാൻ തയ്യാറായി…
അയോദ്ധ്യാ വാസികൾ ആർത്തു കരഞ്ഞു..
ദശരഥൻ പുത്ര ശോകത്തിൽ നിന്ന് വിമുക്തനായില്ല.. രാമാ രാമാ എന്ന് വിളിച്ച് കേണു..
സുമിത്ര ലക്ഷ്മണനോട് പറഞ്ഞു..
മകനേ… രാമൻ നിന്റെ ജ്യേഷ്ഠനാണ്.. അച്ഛനെപ്പോലെ കരുതണം.. നിന്റെ ചേട്ടത്തിയമ്മ സീത.. എന്റെ സ്ഥാനം നീ അവൾക്ക് നൽകണം.. ഇനി നിന്റെ അയോദ്ധ്യ നിങ്ങൾ വസിക്കുന്ന കാടാണ്… പോയ് വരു മകനേ…
സുമന്ത്രർ വന്നു..
മൂവരും തേരിലേറി…
തേര് വേഗത്തിലോടിക്കാൻ രാമൻ നിർദേശിച്ചു…
മകനേ എന്ന് വിളിച്ച് ദശരഥൻ പിന്നാലെയെത്തി.. ഇടക്ക് വീണു പോയി.. പരിചാരകർ താങ്ങി..
അയോദ്ധ്യാ വാസികൾ കൂട്ടത്തോടെ തേരിന് പിറകേ ഓടീ…
വേഗം വേഗം എന്ന് രാമനും..
ഒടുവിൽ അയോദ്ധ്യയും ജനങ്ങളും കണ്ണിൽ നിന്ന് മറയുന്നത് രാമൻ കണ്ണീരോടെ കണ്ടു…
ദേശങ്ങൾ പിന്നിട്ട് തേര് പാഞ്ഞു…
( തുടരും )












