മുംബൈ : മഹാരാഷ്ട്രയിലെ ഇർഷാൽവാദിയിൽ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ മരണം 22 ആയി. 86 ഓളം പേർ ഇപ്പോഴും മണ്ണിനടിയിൽ അകപ്പെട്ടതായാണ് പ്രദേശ നിവാസികൾ പറയുന്നത്. അപകടം നടന്ന് മൂന്നാം ദിവസവും ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ നടന്നു കൊണ്ടിരിക്കുകയാണ്.
ജില്ലയിലെ ആദിവാസി ഊരിൽ ബുധനാഴ്ച രാത്രി 11 മണിയോടെയാണ് അപകടം ഉണ്ടായത്. മലയോര മേഖലകളിൽ പെയ്ത ശക്തമായ മഴയെ തുടർന്നുണ്ടായ ഉരുൾപ്പൊട്ടലാണ് ദുരന്തത്തിനിടയാക്കിയത്.
മലപ്രദേശമായതിനാൽ ജെസിബി, യന്ത്ര ഉപകരണങ്ങൾ എന്നിവ കൊണ്ടുളള തിരച്ചിൽ സാധ്യമല്ല. കഴിഞ്ഞ ദിവസം 16 മൃതദേഹങ്ങളാണ് ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലുണ്ടായ പരിശോധനയിൽ മണ്ണിനടിയിൽ നിന്നും കണ്ടെത്തിയത്. വെളളിയാഴ്ച്ച 6 മൃതദേഹങ്ങൾ കൂടി സേന കണ്ടെത്തിയതോടെ മരണ സംഖ്യ 22 ആയി ഉയർന്നു. ദുരന്തത്തിൽ മരണപ്പെട്ടവരിൽ 4 കുട്ടികളും, 9 പുരുഷന്മാരും, ബാക്കി സ്ത്രീകളുമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ദുരന്തം ബാധിച്ചത് ഗ്രാമ പ്രദേശങ്ങളിലെ 229 വീടുകളെയാണ്. 10 പേർക്ക് പരിക്കേൽക്കുകയും, 111 പേരെ മാറ്റി പാർപ്പിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
Discussion about this post