തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. കണ്ണൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴയുടെ സാഹചര്യത്തിൽ ഈ ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ കളക്ടർമാർ ഔദ്യോഗിക ഫേസ്ബുക്ക് പേജുവഴിയാണ് അവധി അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ജില്ലയിൽ മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടും ശക്തമായ കാറ്റുമുള്ളതിനാലും, നദീതീരങ്ങളിൽ ക്രമാതീതമായി വെള്ളം ഉയരുന്ന സാഹചര്യത്തിലും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ അറിയിച്ചു. അംഗനവാടികൾക്കും അവധി ബാധകമാണ്. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ മുടക്കമില്ലാതെ നടക്കും. അവധിയായതിനാൽ കുട്ടികൾ അനാവശ്യമായി പുറത്തിറങ്ങുന്നത് രക്ഷിതാക്കൾ നിയന്ത്രിക്കണമെന്നും പരിസരങ്ങളിലെ പുഴകളിലോ നദീതടങ്ങളിലോ ഒരു കാരണവശാലും ഇറങ്ങരുതെന്നും ജാഗ്രത പുലർത്തണമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
കനത്ത മഴ തുടരുന്നതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ,അംഗനവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് വയനാട്, കണ്ണൂർ ജില്ലാ കളക്ടർമാരും അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പി.എസ്.സി പരീക്ഷകൾക്കും അവധി ബാധകമല്ല. അവധി ദിവസങ്ങളിൽ കുട്ടികൾ വെള്ളക്കെട്ടുകളും ജലാശയങ്ങളും കാണാൻ പോകുന്നത് നിയന്ത്രിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും കളക്ടർമാർ അറിയിച്ചു.
Discussion about this post